തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഏതുനിമിഷവും തന്‍റെ അറസ്റ്റ് ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ് പ്രശാന്ത്. സർക്കാരിന്‍റെ രാഷ്ട്രീയ സമ്മർദമാണ് ഇതിന് പിന്നിൽ. കേസുമായി പൂർണമായും സഹകരിക്കുമെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്
ഭക്തജനങ്ങളേ 2025 ൽ ഞങ്ങൾ ചെയ്ത തെറ്റ് എന്താണ്.? 2019 ലെ ശബരിമല സ്വർണ മോഷണ കേസ് പുറത്ത് വരാൻ നിമിത്തമായി മാറുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്ത ഞങ്ങളുടെ ബോർഡിനേയും ഇപ്പോൾ പ്രതിപ്പട്ടികയിൽപ്പെടുത്തിയിരിക്കുന്നു. ഏത് നിമിഷവും അറസ്റ്റ് ഉണ്ടാകുമെന്നാണ് കിട്ടുന്ന വിവരങ്ങൾ. ഈ നീക്കത്തിന് പിന്നിൽ ഈ സർക്കാരിൻ്റെ രാഷ്ട്രീയ സമ്മർദമാന്നെന്ന് പറയേണ്ടതില്ലല്ലോ.
ഇന്ത്യൻ ഭരണഘടനയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയും മാനിക്കുന്ന ഒരു പൗരനെന്ന നിലയിൽ ബഹു;കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന ഈ കേസിനോട് പൂർണമായും സഹകരിക്കും. എന്നാൽ ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളെ തുറന്ന് കാട്ടുകയും ചെയ്യും. 2025 ൽ ദ്വാരപാലക ശിൽപങ്ങൾ കൊണ്ട് പോയതിൽ ദേവസ്വത്തിന് എന്തെങ്കിലും നഷ്ടമോ കുറവോ, നടപടി ക്രമങ്ങളിൽ വീഴ്ചയോ ഉണ്ടായിട്ടില്ല. എന്നാൽ സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ കൊണ്ട് പോയത് 2019ലെ ബോർഡിനെ രക്ഷിക്കാൻ വേണ്ടിയാണ് എന്ന വിചിത്ര വാദമാണ് ഉന്നയിക്കുന്നത്.
ഞങ്ങളുടെ ബോർഡ് വരുന്നതിന് ആറ് മാസങ്ങൾക്ക് മുൻപ് തന്നെ ശബരിമല എക്സിക്യൂട്ടിവ് ഓഫീസറിൽ നിന്നും വാതിലിൻ്റേയും കട്ടിളപ്പാളികളുടേയും ദ്വാരപാലക ശിൽപങ്ങളുടെയും ന്യൂനതകൾ പരിഹരിക്കുവാനുള്ള ഫയൽ നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഈ ഫയൽ നീക്കം ഞങ്ങളുടെ ബോർഡ് അറിഞ്ഞിരുന്നില്ല എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

































