പത്തനംതിട്ട. റാന്നി മന്ദിരംപടിയിൽ കാട്ടുപന്നി ആക്രമണം. സൂപ്പർ മാർക്കറ്റിലേക്ക് ഓടിക്കയറിയ കാട്ടുപന്നി കടയുടമ ബീനയെ കുത്തി പരിക്കേൽപ്പിച്ചു. ബീനയെ ആക്രമിച്ച ശേഷം ഒന്നര കിലോമീറ്റർ റോഡിലൂടെ ഓടിയ പന്നിയെ പിന്നീട് പഞ്ചായത്തിന്റെ ഷൂട്ടർ എത്തിയാണ് വെടിവെച്ചുകൊന്നത്
സമയം രാവിലെ എട്ടര. റാന്നി മന്ദിരംപടിയിലെ സൂപ്പർ മാർക്കറ്റ് തുറന്നശേഷം കടയിൽ ഇരിക്കുകയായിരുന്നു കടയുടമ ബീന. അപ്രതീക്ഷിതമായാണ് കാട്ടുപന്നി കടയിലെ ഓടിക്കേറിയത്. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പന്നി കയ്യിൽ കുത്തുകയായിരുന്നു.
ബീനയെ ആക്രമിച്ച ശേഷം പത്തനംതിട്ട റാന്നി റോഡിലൂടെ ഒന്നര കിലോമീറ്റർ ഓടി ബ്ലോക്ക് പടിയിലുള്ള റബർ തോട്ടത്തിലേക്ക് കാട്ടുപന്നി കയറി. പഞ്ചായത്തിൽ നിന്നും ഷൂട്ടർ എത്തിയാണ് കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്. ഒരു മണിക്കൂർ നീണ്ടുനിന്ന ശ്രമകരമായ ദൗത്യമാണ് ഫലം കണ്ടതെന്ന് ഷൂട്ടർ എബ്രഹാം പറഞ്ഞു.
ജനങ്ങളുടെ ജീവന് തന്നെ ആപത്താവുന്ന തരത്തിലാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു.






























