26.1 C
Kollam
Thursday 18th June, 2026 | 11:31:22 PM
Home News Breaking News വി ഡി സതീശന്‍റെ ആദ്യ ബജറ്റ്, നാടിന്എന്താവും കരുതി വച്ചത്

വി ഡി സതീശന്‍റെ ആദ്യ ബജറ്റ്, നാടിന്എന്താവും കരുതി വച്ചത്

Advertisement

തിരുവനന്തപുരം: ആര്‍ ശങ്കറിനും ഉമ്മന്‍ചാണ്ടിക്കുംശേഷം    ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയായി വിഡി സതീശൻ നാളെ ചരിത്രം കുറിക്കും. കേരളം ഉറ്റുനോക്കുന്നത് കടുത്ത സാമ്പത്തിക അച്ചടക്കത്തിലേക്കുള്ള സംസ്ഥാനത്തിന്റെ ചുവടുവെപ്പുകളാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക നില അതീവ ഗുരുതരമെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ ആദ്യ ബജറ്റ് വരുന്നത്. അതുകൊണ്ടുതന്നെ, നികുതി-നികുതിയേതര വരുമാനങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം കേന്ദ്ര വിഹിതങ്ങൾ കൃത്യമായി വാങ്ങിയെടുക്കാനുള്ള തന്ത്രപരമായ പ്രഖ്യാപനങ്ങളും നാളത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്തിന്റെ പ്രധാന വരുമാനസ്രോതസ്സുകളായ സ്വന്തം നികുതി, നികുതിയേതര വരുമാനം, കേന്ദ്ര വിഹിതം എന്നിവയിൽ കൃത്യമായ പുനഃക്രമീകരണം ബജറ്റിലുണ്ടാകും. ജിഎസ്ടി വിഹിതം കഴിഞ്ഞാൽ സംസ്ഥാനത്തിന് സ്വന്തമായി നികുതി കണ്ടെത്താൻ ചുരുങ്ങിയ മേഖലകൾ മാത്രമാണുള്ളത്. ഇന്ധന നികുതി, ഭൂനികുതി, മദ്യവില, വൈദ്യുതി നിരക്ക് എന്നിവ നിലവിൽ തന്നെ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായതിനാൽ ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങളായിരിക്കും നാളെയുണ്ടാവുക. എന്നാൽ, ഖജനാവിന്റെ അവസ്ഥ കണക്കിലെടുത്ത് ജനപ്രിയ പ്രഖ്യാപനങ്ങൾ ഏറെ ഉണ്ടാകാനും സാധ്യതയില്ല.

കിഫ്ബി പൊളിച്ചുപണിയും

വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ സാമ്പത്തിക ലോകം ഏറ്റവും വലിയ മാറ്റം പ്രതീക്ഷിക്കുന്നത് കിഫ്ബിയുടെ ഘടനയിലാണ്. സ്വതന്ത്ര ധനസമാഹരണ ഏജൻസിയിൽ തുടങ്ങി സംസ്ഥാന വികസനത്തിന്റെ ഒറ്റമൂലി വരെയുള്ള പരമാധികാര പദവികളിൽ പ്രവർത്തിച്ചിരുന്ന കിഫ്ബിയെ കെട്ടിലും മട്ടിലും പൂർണ്ണമായി ഉടച്ചുവാർക്കുമെന്നാണ് സൂചനകൾ. കിഫ്ബിയെ ഒരു ധനസമാഹരണ മോഡലാക്കി മാറ്റുന്നതിനൊപ്പം അതിന്റെ പൂർണ്ണ നിയന്ത്രണം ധനവകുപ്പിന് കീഴിലാക്കാനും നടപടിയുണ്ടാകുമെന്നാണ് സൂചന.

അധികാരത്തിലെത്തിയ ഉടൻ സംസ്ഥാന ധനസ്ഥിതിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശങ്ങളിൽ ഊന്നിയായിരിക്കും ഈ പുനഃസംഘടന. കിഫ്ബിയുടെ പ്രൊജക്ട് മാനേജ്മെന്റ് സംവിധാനവും ഗുണനിലവാര നിയന്ത്രണവും മികച്ചതാണെന്ന് വിദഗ്ദ്ധ സമിതി വിലയിരുത്തിയിട്ടുണ്ട്. ഈ നല്ല വശങ്ങൾ സ്വീകരിച്ച് മറ്റ് സർക്കാർ വകുപ്പുകളിലേക്കും വ്യാപിപ്പിക്കാൻ നിർദ്ദേശമുണ്ട്. എന്നാൽ അതിനപ്പുറം, കിഫ്ബിയുടെ സാമ്പത്തിക സമാഹരണത്തിലും വിനിയോഗത്തിലും ധനവകുപ്പിന് പൂർണ്ണ നിയന്ത്രണം കൊണ്ടുവന്നേക്കാനുള്ള സാധ്യതയിലേക്കാണ് ധനകാര്യ വിദഗ്‌ധർ വിരൽചൂണ്ടുന്നത്. കിഫ്ബിയുടെ വരവുചെലവുകൾ സംസ്ഥാന ബജറ്റിൽ തന്നെ ഉൾപ്പെടുത്തുന്ന വിധത്തിൽ നിലവിലുള്ള നിയമത്തിൽ വലിയ ഭേദഗതികൾ വരുത്താനുള്ള സാധ്യതയും എഴുതിതള്ളാനാകില്ലെന്നാണ് വിലയിരുത്തൽ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here