തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് കിട്ടാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ച് പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക വസതിയും ഓഫീസ് സംവിധാനങ്ങളും സമയത്തിന് ലഭ്യമാകാത്തതിനെത്തുടർന്ന് എകെജി സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ടിവന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ പ്രതിഷേധം അറിയിച്ചത്.
താൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ആകാവുന്നത്ര വേഗത്തിൽ ഒഴിഞ്ഞുനൽകിയിട്ടും തനിക്ക് ലഭിക്കേണ്ട കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് നൽകാൻ വി ഡി സതീശൻ തയ്യാറാകാത്തതിലുള്ള അതൃപ്‌തിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് കിട്ടാത്തതിനാൽ തിരുവനന്തപുരത്തെ താൽക്കാലിക വാടക വീട്ടിലാണ് പിണറായി വിജയൻ ഇപ്പോൾ കഴിയുന്നത്.
അതേസമയം, മുഖ്യമന്ത്രി വി ഡി സതീശൻ ക്ലിഫ് ഹൗസിലേക്ക് താമസം മാറുന്നത് എപ്പോഴാണെന്നതും വ്യക്തമല്ല. വസതി ഒഴിഞ്ഞാലും പുതിയ ആളുകൾക്ക് നൽകുന്നതിന് മുമ്പ് അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. കന്റോൺമെന്റ് ഹൗസിലും സമാനമായ രീതിയിൽ അറ്റകുറ്റപ്പണികൾ ആവശ്യമാണ്. അതിനാൽ പിണറായി വിജയന് ഔദ്യോഗിക വസതി വിട്ടുകിട്ടാൻ ഇനിയും വൈകാനാണ് സാദ്ധ്യത.



































