26.4 C
Kollam
Saturday 13th June, 2026 | 01:30:33 AM
Home News Breaking News ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; പ്രതികളുടെ വാദം കള്ളമെന്ന് എസ്ഐടി റിപ്പോർട്ട്, ബസ് അക്രമിക്കപ്പെട്ടിട്ടില്ലെന്ന് മൊഴി

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; പ്രതികളുടെ വാദം കള്ളമെന്ന് എസ്ഐടി റിപ്പോർട്ട്, ബസ് അക്രമിക്കപ്പെട്ടിട്ടില്ലെന്ന് മൊഴി

Advertisement

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ പ്രതികളുടെ വാദം കള്ളമെന്ന് എസ്ഐടി റിപ്പോർട്ട്. നവകേരള ബസിന് നേരെ കല്ലേറുണ്ടായി എന്ന് പ്രതികൾ പറഞ്ഞത് കള്ളമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

Also Read: പാത്രം കഴുകല്‍ ജോലിയായിരുന്നു മാസം 2500രൂപ കിട്ടും, ഇനി മന്ത്രി

ബസിന് നേരെ കല്ലേറ് ഉണ്ടായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ലെന്നും കെഎസ്ആർടിസി ബസ് ഡ്രൈവറുടെ മൊഴിയും പ്രതികൾക്കെതിരാണെന്നും എസ്ഐടി റിപ്പോർട്ടില്‍ പറയുന്നു. നവകേരള ബസ് ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് ബസ് ഡ്രൈവർ അഭിലാഷിന്റെ മൊഴി. കേടുപാടുകൾ സംഭവിച്ചതായി കെഎസ്ആര്‍ടിസി മെക്കാനിക്കൽ എഞ്ചിനീയറുടെ റിപ്പോർട്ടിലും ബസിന്റെ ഒഫീഷ്യൽ രേഖകളിലും ഇല്ലെന്നും എസ്ഐടി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

308 ആം വകുപ്പ് ഉൾപ്പെടുത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും എസ്ഐടി വ്യക്തമാക്കുന്നു. പ്രതികള്‍ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ വിദഗ്ധരുടെയും അഭിപ്രായവും എസ്ഐടി സംഘം തേടി. മരണം വരെ സംഭവിക്കാവുന്ന മർദനമായിരുന്നു ഉണ്ടായതെന്ന് വിദഗ്ധ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. നരഹത്യശ്രമകുറ്റം ചുമത്തിയത് മെഡിക്കൽ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണെന്നും എസ്ഐടി വ്യക്തമാക്കുന്നു. കേസന്വേഷണം നിർണായക ഘട്ടത്തിലാണ്. പ്രതികളെ കസ്റ്റഡിയിൽ വേണ്ടത് അന്വേഷണത്തിന് അത്യാവശ്യമാണെന്നും അന്വേഷണ സംഘം അറിയിക്കുന്നു. പ്രതികൾ സ്വാധീനം ഉള്ളവരാണെന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകൾ നശിപ്പിക്കുമെന്നും എസ്ഐടി റിപ്പോർട്ടില്‍ പറയുന്നു.

2023 ഡിസംബറിലാണ് സംഭവമുണ്ടായത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻ്റ് ചെയ്തതിരുന്നു.

Advertisement