കൊല്‍ക്കത്ത. പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ ഓസ്ഗ്രാം മണ്ഡലത്തില്‍ നിന്ന് വിജയിച്ച കലിത മാജിയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു. എംഎല്‍എയാകുന്നതിന് മുന്‍പുവരെ മാസം വെറും 2500 രൂപയ്ക്ക് വീട്ടുജോലി ചെയ്തായിരുന്നു ഉപജീവനം. ഇപ്പോള്‍ പുതിയ ചുമതല കൂടി തന്നിലേക്ക് എത്തിയപ്പോള്‍ തന്റെ ഉത്തരവാദിത്വം വര്‍ധിച്ചെതായി കലിത പറയുന്നു.
ഗുസ്‌കര മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്ന കലിത രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് പ്രദേശത്തെ വീടുകളില്‍ വീട്ടുജോലിക്കാരിയായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോഴും കലിത വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്നു. പ്രതിമാസം 2500 രൂപയാണ് വരുമാനമായി ലഭിച്ചതെന്ന് ഇവര്‍ പറയുന്നു.
ബൂത്ത് തല പ്രവര്‍ത്തകയായാണ് കലിത മാജി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ‘മോദിജി എന്നെ ഈ പദവിയിലേക്ക് എത്തിച്ചതില്‍ എനിക്ക് അളവറ്റ സന്തോഷമുണ്ട്. ഞാന്‍ ഒരു എംഎല്‍എയാകുമെന്നോ, ഒരു മന്ത്രിയാകുമെന്നോ എനിക്ക് ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. 2014 മുതല്‍ ഞാന്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്റെ ശ്രദ്ധ സ്വന്തം മണ്ഡലത്തില്‍ മാത്രമായിരുന്നു; ഇപ്പോള്‍ അതുമാത്രം അല്ല, വലിയ ചുമതലകൂടി എന്നിലേക്ക് എത്തി.’ മാജി പറഞ്ഞു.
തൃണമൂലിന്റെ ശ്യാമ പ്രസന്ന ലോഹറിനെ 12,535 വോട്ടിനാണ് പരാജയപ്പെടുത്തിയാണ് കലിത എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കലിത 11,815 വോട്ടിനാണ് പരാജയപ്പെട്ടത്. ഭര്‍ത്താവ് പ്ലംബറായി ജോലി ചെയ്യുന്നു. ഇവര്‍ക്ക് 12-ാം ക്ലാസില്‍ പഠിക്കുന്ന മകനുണ്ട്.





























