തൃശൂർ: ഭൂമിയുടെ നികുതി അടച്ച് നൽകാൻ ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ വില്ലേജ് ഓഫീസർക്ക് നാലു വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് നെല്ലായ വില്ലേജ് ഓഫീസർ, ചെർപ്പുളശ്ശേരി സ്വദേശി പി ഉദയഭാനു (53) വിനെയാണ് തൃശൂർ വിജിലൻസ് കോടതി ജഡ്‌ജ് കെ എം രതീഷ് കുമാർ ശിക്ഷിച്ചത്.
പാലക്കാട് വല്ലപ്പുഴ സ്വദേശിയായ പരാതിക്കാരന്റെ സഹോദരന്റെ പേരിലുള്ള സ്ഥലം വാഹനാപകടക്കേസിൽ കോടതി അറ്റാച്ച്‌മെന്റ് ഒഴിഞ്ഞതിനെ തുടർന്ന് ഭൂമിയുടെ നികുതി അടയ്ക്കാനായി വല്ലപ്പുഴ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. വല്ലപ്പുഴ വില്ലേജ് ഓഫീസറായിരുന്ന പി ഉദയഭാനു സ്ഥലം അളക്കുന്നതിനായി 3,000 രൂപ പരാതിക്കാരന്റെ സഹോദരനിൽ നിന്ന് കൈക്കൂലി വാങ്ങുകയും ചെയ്തിരുന്നു. പരാതിക്കാരന്റെ സഹോദരൻ ജോലിയുമായി ബന്ധപ്പെട്ട് ഗൾഫിലേക്ക് പോയതിനെ തുടർന്ന് പരാതിക്കാരൻ പലതവണ വില്ലേജ് ഓഫീസറായിരുന്ന പി ഉദയഭാനുവിനെ സമീപിച്ചെങ്കിലും നികുതി സ്വീകരിക്കാതെ പല കാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ചു.
ഒടുവിൽ ഒറ്റപ്പാലം തഹസിൽദാറുടെയും ഡെപ്യൂട്ടി തഹസിൽദാറുടെയും ഇടപെടലിനെ തുടർന്ന് അടിയാധാരം ഹാജരാക്കിയിട്ടും ഉദയഭാനു നികുതി സ്വീകരിച്ചില്ല. കാര്യങ്ങൾ വേഗത്തിലാക്കണമെങ്കിൽ നികുതി തുകയ്ക്ക് പുറമെ 1000 രൂപ കൈക്കൂലിയായി നല്കണമെന്നും പരാതിക്കാരനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പരാതിക്കാരനിൽ നിന്ന് കൈക്കൂലി കൈപ്പറ്റുന്നതിനിടെ പാലക്കാട് വിജിലൻസ് യൂണിറ്റ് കൈയ്യോടെ പിടികൂടുകയായിരുന്നു.
പാലക്കാട് വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈഎസ്‍പിമാരായ കെ സതീശൻ, സുകുമാരൻ എന്നിവരാണ് അന്വേഷണം നടത്തിയത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി കെ ഷൈലജൻ ഹാജരായി.






























