Home News Breaking News ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് അപകടത്തിൽപ്പെട്ട 15 വയസ്സുകാരിയെ സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ സാഹസികമായി...

ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് അപകടത്തിൽപ്പെട്ട 15 വയസ്സുകാരിയെ സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ സാഹസികമായി രക്ഷിച്ച് കൂട്ടുകാർ

Advertisement

കണ്ണൂർ: ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് അപകടത്തിൽപ്പെട്ട 15 വയസ്സുകാരിയായ പെൺകുട്ടിയെ സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ സാഹസികമായി രക്ഷിച്ച് കൂട്ടുകാർ മാതൃകയായി. പെരളശ്ശേരി മാവിലായി കീഴറ ശ്രീ ചേനാരത്ത് ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്ന പെൺകുട്ടിയെയാണ് ഒപ്പമുണ്ടായിരുന്ന കീഴറ സ്വദേശിനി റിഷിക രജിലും മയ്യിൽ സ്വദേശി റിഥിൻ രാജും ചേർന്ന് കുളത്തിലിറങ്ങി അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇരുവരുടെയും തക്കസമയത്തുള്ള ഇടപെടലും ധീരതയുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്.

കീഴറയിലെ ശില്പയുടെയും ആർമി ഉദ്യോഗസ്ഥനായ രജിലിന്റെയും മകളാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റിഷിക. പെരളശ്ശേരി എകെജി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായ റിഷിക സ്കൂളിലെ സജീവ എൻ.സി.സി കേഡറ്റ് കൂടിയാണ്. ഈ പരിശീലനത്തിലൂടെ ലഭിച്ച മനോധൈര്യമാണ് അപകടം കണ്ട നിമിഷത്തിൽ ഒട്ടും പരിഭ്രമിക്കാതെ കുളത്തിലേക്ക് ഇറങ്ങാൻ പെൺകുട്ടിക്ക് കരുത്തായത്. അപകടത്തിൽപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് റിഷികയ്ക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ റിഥിൻ രാജ്.

കുളത്തിലെ ആഴമേറിയ വെള്ളത്തിൽ വീണ് കുട്ടി മുങ്ങിത്താഴുന്നത് കണ്ടയുടൻ റിഷികയും റിഥിനും ഒന്നിച്ച് വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. വെള്ളത്തിൽ ജീവനായി പിടയുകയായിരുന്ന പെൺകുട്ടിയെ ഇരുവരും ചേർന്ന് ശരീരബലം ഉപയോഗിച്ച് താങ്ങിനിർത്തുകയും ഏറെ പ്രയത്നപ്പെട്ട് സാഹസികമായി കുളത്തിന്റെ കരയിലേക്ക് സുരക്ഷിതമായി എത്തിക്കുകയുമായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here