Home News Breaking News തെരുവിൽ ജനകീയ പ്രതിരോധം തീർക്കാൻ സിപിഎം ആഹ്വാനം

തെരുവിൽ ജനകീയ പ്രതിരോധം തീർക്കാൻ സിപിഎം ആഹ്വാനം

Advertisement

തിരുവനന്തപുരം: സിഎംആർഎൽ – എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിലും മുൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരേസമയം റെയ്ഡ് നടത്തുന്നതിനെതിരെ സംസ്ഥാനവ്യാപകമായി തെരുവിൽ ജനകീയ പ്രതിരോധം തീർക്കാൻ സിപിഎം ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് ചേർന്ന പാർട്ടിയുടെ അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളോട് ഇക്കാര്യം ഒഫീഷ്യലായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏരിയ, ലോക്കൽ മേഖലകളിലും വൻ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ മുഴുവൻ പാർട്ടി ബ്രാഞ്ചുകളിലും ഇന്ന് വൈകുന്നേരം പന്തംകൊളുത്തി പ്രകടനങ്ങൾ നടത്താനും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.

തികച്ചും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേന്ദ്ര ഏജൻസി ഇപ്പോൾ ഈ റെയ്ഡ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. വീണാ വിജയൻ മകളായിപ്പോയി എന്ന ഒറ്റക്കാരണത്താൽ അച്ഛന്റെ പേരിൽ കള്ളക്കേസെടുക്കാൻ ഇഡിക്ക് നിയമപരമായി ഒട്ടും കഴിയില്ല. കേസ് കൃത്യമായി അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്, എന്നാൽ അതിന്റെ മറവിൽ കടന്നാക്രമണം നടത്താനാണ് ഇഡി ശ്രമിക്കുന്നത്. വലിയ സഹനങ്ങളും നിരന്തരമായ വേട്ടയാടലുകളും അതിജീവിച്ചാണ് പിണറായി വിജയൻ മുഖ്യമന്ത്രി പദം വരെ എത്തിയത്. ഈ നീക്കത്തെ പിണറായിക്കെതിരെയുള്ള വ്യക്തിപരമായ കേസായല്ല പാർട്ടി കാണുന്നത്, മറിച്ച് സിപിഎമ്മിനെ തകർക്കാൻ കേന്ദ്ര ഭരണകൂടം പ്രയോഗിക്കുന്ന ഏറ്റവും ഒടുവിലത്തെ രാഷ്ട്രീയ ആയുധമാണിത്. പാർട്ടിയെ ഇല്ലാതാക്കണമെങ്കിൽ പിണറായി വിജയനെ തകർക്കണമെന്ന് അവർ കരുതുന്നു. അത്തരം ആക്രമണങ്ങളിലൂടെ പിണറായിയെയോ സിപിഎമ്മിനെയോ ദുർബലപ്പെടുത്താമെന്ന് ആരെങ്കിലും മോഹിച്ചാൽ അവർക്ക് തെറ്റിയെന്നും ജനങ്ങളെ അണിനിരത്തി ഇതിനെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യഥാർത്ഥത്തിൽ സിഎംആർഎൽ – എക്‌സാലോജിക് കരാർ പൂർണ്ണമായും നിയമപരമായിട്ടുള്ള ഒന്നാണ്. നിലവിലെ യുഡിഎഫ്. മന്ത്രിസഭയിലെ രണ്ട് പ്രധാന മന്ത്രിമാർക്കെതിരെയും സമാനമായ രീതിയിൽ വലിയ സാമ്പത്തിക ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും അവർക്കെതിരെ യാതൊരുവിധ അന്വേഷണവുമില്ല. തന്റെ ഭാഗത്തുനിന്നുള്ള എല്ലാ രേഖകളും ഹാജരാക്കി എല്ലാ അന്വേഷണങ്ങളോടും പൂർണ്ണമായി സഹകരിക്കുന്ന നിലപാടാണ് വീണാ വിജയൻ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയിലുടനീളം പ്രതിപക്ഷ നേതാക്കളെ തകർക്കാൻ കേന്ദ്ര ഏജൻസികളെ ഭരണകൂടം ഉപകരണങ്ങളാക്കി മാറ്റുകയാണെന്ന് സുപ്രീംകോടതി തന്നെ മുൻപ് പരാമർശിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വവും യുഡിഎഫും കേന്ദ്ര ഏജൻസികളുടെ ഈ ജനാധിപത്യ വിരുദ്ധ കടന്നാക്രമണങ്ങളെ പരസ്യമായി പിന്തുണയ്ക്കുകയാണ്. പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപിയും യുഡിഎഫും ഒരേ സ്വരത്തിലാണ് ആവശ്യപ്പെടുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. മുൻപ് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കെജ്‌രിവാളിനെ കോൺഗ്രസ് നൽകിയ പരാതിയിലാണ് നരേന്ദ്ര മോദി സർക്കാർ ജയിലിൽ അടച്ചതെന്നും എന്നാൽ പിന്നീട് കോടതി ആ കേസ് ചവറ്റുകുട്ടയിൽ എറിഞ്ഞത് നമ്മൾ കണ്ടതാണെന്നും എംവി ഗോവിന്ദൻ ഓർമ്മിപ്പിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here