തിരുവനന്തപുരം: മന്ത്രിമാർക്ക് ഔദ്യോഗിക മന്ദിരങ്ങൾ അനുവദിച്ച് ഉത്തരവിറങ്ങി. ആകെ 20 മന്ത്രിമന്ദിരങ്ങളാണുള്ളത്. 21 മന്ത്രിമാരിൽ 20 പേർക്കാണ് ഈ ഔദ്യോഗിക മന്ദിരങ്ങൾ അനുവദിച്ചത്. മന്ത്രി അനൂപ് ജേക്കബിന് വാടകയ്‌ക്ക് വീടെടുത്ത് നൽകുമെന്നാണ് ഉത്തരവിൽ പറയുന്നത്. മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് 3.95 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണിക്ക് 1.35 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും വൻ തുക ചെലവഴിച്ചുള്ള നിർമ്മാണം വേണ്ടെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതോടെ പൊതുമരാമത്ത് കെട്ടിട വിഭാഗം പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കാൻ തുടങ്ങി.
മൻമോഹൻ ബംഗ്ലാവാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ച് മോടിപിടിപ്പിക്കുന്നത്. 81.06 ലക്ഷം രൂപയാണ് ഇവിടുത്തെ അറ്റകുറ്റപ്പണിക്കായി ചെലവാക്കുന്നത്. നെസ്റ്റ്- 40.67 ലക്ഷം, ഉഷസ്സ് – 40.03 ലക്ഷം, പെരിയാർ- 31.26 ലക്ഷം, പമ്പ- 31.43 ലക്ഷം, കവടിയാർ ഹൗസ്- 40.06 ലക്ഷം, ഗംഗ-31.53 ലക്ഷം, അജന്ത- 58.74 ലക്ഷം എന്നിങ്ങനെ ചെലവഴിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.
മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ രമേശ് ചെന്നിത്തല- പമ്പ, സണ്ണി ജോസഫ്- അശോക, കെ മുരളീധരൻ- സാനഡു, എം പി അനിൽകുമാർ- കാവേരി, പി സി വിഷ്‌ണുനാഥ്- നിള, എം ലിജു- അജന്ത, റോജി എം ജോൺ- ഗ്രേസ്, ടി സിദ്ദിഖ്- ഗംഗ, ബിന്ദു കൃഷ്‌ണ- തൈക്കാട് ഹൗസ്, കെ എ തുളസി- പ്രശാന്ത്, ഒ ജെ ജനീഷ്- മൻമോഹൻ ബംഗ്ലാവ്, പി കെ കുഞ്ഞാലിക്കുട്ടി- ലിന്ത്രസ്റ്റ്, എൻ. ഷംസുദ്ദീൻ- നെസ്റ്റ്, കെ എം ഷാജി- പൗർണമി, പി കെ ബഷീർ- ഉഷസ്, വി ഇ അബ്‌ദുൾ ഗഫൂർ- കവടിയാർ ഹൗസ്, ഷിബു ബേബി ജോൺ- എസ്സെൻഡേൻ, സി പി ജോൺ- റോസ് ഹൗസ്, മോൻസ് ജോസഫ്- പെരിയാർ.




































