തിരുവനന്തപുരം: ആലപ്പുഴയിൽ വച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് -കെഎസ്‌യു പ്രവർത്തകരെ മർദിച്ച സംഭവത്തിലെ പുനരന്വേഷണം സ്വാഗതം ചെയ്ത് മർദനമേറ്റവരിൽ ഒരാളായ അജയ് ജുവൽ കുര്യാക്കോസ്. ആദ്യ ക്യാബിനറ്റ് യോഗത്തിലെ ഈ തീരുമാനം ഈ നാട്ടിൽ 10 വർഷക്കാലമായി അടികൊണ്ട ചെറുപ്പക്കാർക്കുള്ള നീതിയായിട്ടാണ് കരുതുന്നതെന്ന് അജയ് ജുവൽ കുര്യാക്കോസ് പറഞ്ഞു. ഈ തീരുമാനം പ്രതികാര നടപടിയായി ആരും കാണില്ല. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിക്കുന്നത് എല്ലാവരും കണ്ടതാണെന്നും അജയ് ജുവൽ കുര്യാക്കോസ് പ്രതികരിച്ചു.
‘ഞങ്ങളുടെ കുട്ടികളെ തല്ലിയത് ഞങ്ങളങ്ങനെ മറക്കില്ലെ’ന്ന് പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ പറഞ്ഞിരുന്നു. ആ കേസിൽ ആദ്യ കാബിനറ്റിൽ തന്നെ പുനരന്വേഷണത്തിന് ഉത്തരവ് വന്നിരിക്കുകയാണ്. 2024 നവംബർ 8നാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചപ്പോൾ കെ എസ് യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ തല്ലിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ അവിടെയുണ്ടായിരുന്ന പൊലീസ് തങ്ങളെ പിടിച്ചുമാറ്റിയിരുന്നുവെന്ന് അജയ് ജുവൽ കുര്യാക്കോസ് പറഞ്ഞു. പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്ന അനിൽ കുമാർ എന്ന മുഖ്യമന്ത്രിയുടെ ഗണ്‍മാനും തൊട്ടുപിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്ന സന്ദീപ് അടക്കമുള്ള മൂന്ന് പേരും ചേർന്നാണ് ആക്രമിച്ചത്. രക്ഷാപ്രവർത്തനം എന്ന് പറഞ്ഞാണ് അന്നത്തെ മുഖ്യമന്ത്രി ക്രൂരമായ ആക്രമണത്തെ ന്യായീകരിച്ചതെന്നും അജയ് ജുവൽ കുര്യാക്കോസ് പറഞ്ഞു.
ഒന്നര വർഷമായി കോടതി തുടരന്വേഷണം പ്രഖ്യാപിച്ചിട്ട്. പക്ഷേ ഇതുവരെ പൊലീസ് അന്വേഷണം ഒന്നുമുണ്ടായിട്ടില്ലെന്ന് അജയ് ജുവൽ കുര്യാക്കോസ് പറഞ്ഞു. തോളിലെ പരിക്ക് കാരണം തനിക്ക് ഒരു മാസം ചികിത്സയിൽ കഴിയേണ്ടി വന്നെന്നും പിന്നീട് തുടർ ചികിത്സ ആവശ്യമായി വന്നെന്നും അജയ് ജുവൽ കുര്യാക്കോസ് പറഞ്ഞു.



































