ന്യൂഡെൽഹി :സംസ്ഥാനത്ത് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്ത വിഷമ വൃത്തത്തിൽ കോൺഗ്രസ്. ഒരാഴ്ച കഴിഞ്ഞിട്ടും ഹൈക്കമാൻഡും കടുത്ത ആശയക്കുഴപ്പത്തിലാണ്. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ഇതുവരെ സോണിയ ഗാന്ധി ഇടപെട്ടിട്ടില്ലന്നാണ് പുറത്ത് വരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തിൽ മാത്രമാണ്.
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. എംഎൽഎമാരുടെ സംഖ്യയെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് ഇതുവരെയും എഐസിസി പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രചാരണം മാത്രമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. വിഡി സതീശന് മുൻതൂക്കം എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. കേരളത്തിൽ അന്തരീക്ഷം തണുത്ത ശേഷം മാത്രം പ്രഖ്യാപനം നടത്തുമെന്ന തീരുമാനത്തിലാണ് ഹൈക്കമാൻഡ്.
അതേസമയം, മുഖ്യമന്ത്രിപ്പോരിൽ മൂന്നു ചേരികളും പ്രതീക്ഷയിലാണ്. ഇത് കൂളിംഗ് പിരീഡ് മാത്രമെന്നാണ് കെസി വേണുഗോപാലിൻ്റെ പക്ഷം. കെസിയെ തന്നെ പ്രഖ്യാപിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഗ്രൂപ്പ്. എന്നാൽ, കൂടുതൽ ചർച്ചകളിലെ പ്രതീക്ഷയിലാണ് വിഡി, ആർസി ചേരികൾ. പാക്കേജുകൾ അറിയില്ലെന്നാണ് വിഡി, ആർസി പക്ഷം അറിയിച്ചിരിക്കുന്നത്. നാളെയോട് കൂടി ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നേക്കുമെന്നള്ള പ്രതീക്ഷയിലാണ് സംസ്ഥാനത്തെ പാർട്ടി നേതൃത്വം.




































