കൊച്ചി: എറണാകുളം കരിമുകളിൽ നിന്ന് ചൊവ്വാഴ്ച രാത്രി കാണാതായ 14കാരിയെ കണ്ടെത്തി. കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ ഫാത്തിമത്തൂൽ നിഹാലെയെയാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. കുട്ടി കരിമുകൾ ജംഗ്ഷനിൽ എത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
അമ്പലമേട് പൊലീസ് ആണ് കേസ് അന്വേഷിച്ചിരുന്നത്. ചൊവ്വാഴ്ച്ച രാത്രി 12മണിയോടെയാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്നാണ് നിഗമനം. നേരത്തെ കിടന്നുറങ്ങാത്തതിന്റെ പേരിൽ അന്ന് രാത്രി കുട്ടിയുടെ കയ്യിൽ നിന്ന് മാതാവ് ഫോൺ വാങ്ങിവെച്ചിരുന്നു. അതിനു ശേഷം രാത്രി 12 മണിയോടെയാണ് വീടിന്റെ വാതിലും ഗേറ്റും തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. കുട്ടിയുടെ കയ്യിൽ വസ്ത്രങ്ങളടങ്ങുന്ന ബാഗുണ്ടായിരുന്നു.കൈയ്യിൽ മൊബെൽ ഫോൺ ഇല്ലാതിരുന്നത് അന്വേഷണത്തിൽ തടസ്സമായി. റെയിൽവേ പോലീസ്, ചൈൽഡ് ലൈൻ എന്നിവരുടെ നടപടികൾക്ക് ശേഷം കുട്ടിയെ കുടുംബത്തിന് കൈമാറും.





































