മലപ്പുറം: തിരൂരിലെ ഏഴൂരിൽ യുവതിയെയും ഒന്നരവയസ്സുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മുപ്പതുകാരിയായ ഇർഫാന, മകൻ അമൻ മാലിക്ക് എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം വീട്ടുകാർ പുറത്തുപോയ സമയത്താണ് യുവതി കുഞ്ഞുമായി കിണറ്റിൽ ചാടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാലുമാസം മുൻപ് മരിച്ച മാതാവിന്റെ വിയോഗത്തെത്തുടർന്ന് ഇർഫാന കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
ഇരുവരെയും വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ വിശദമായ തിരച്ചിലിലാണ് വൈകിട്ടോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. നിലവിൽ മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

































