തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പിവി അൻവർ. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചതായി, അൻവര്‍ കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മെയ് പകുതിയോടെ പുതിയ സംസ്ഥാന പാര്‍ട്ടിക്ക് രൂപം നൽകുമെന്നും തൃണമൂൽ കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്നും അൻവര്‍ വ്യക്തമാക്കി..
തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ല. കോണ്‍ഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ല. ബേപ്പൂരിൽ മത്സരിക്കുമ്പോള്‍ പോലും, പാര്‍ട്ടിയുടെ പിന്തുണയുണ്ടായില്ല. കോണ്‍ഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകുമെന്നാണ് തൃണമൂൽ നേതൃത്വം അറിയിച്ചത്. എന്നാൽ, അത് കേരളത്തിൽ നടക്കില്ലെന്നും ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയാണ് വേണ്ടത് എന്നും അൻവർ കൊച്ചിയിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായും അൻവർ വ്യക്തമാക്കി.
യുഡിഎഫിനൊപ്പം നിൽക്കുമെന്നും രാഹുൽ ഗാന്ധിയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അൻവർ നിലപാട് വ്യക്തമാക്കി. ബേപ്പൂരിൽ ടിഎംസി ചിഹ്നം നൽകാത്തത് യുഡിഎഫുമായി സഹകരിച്ചതിനാലാണെന്നും അൻവര്‍ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം വേദി പങ്കിടാൻ കഴിയാത്തതുകൊണ്ടാണ് ടിഎംസി നേതാക്കൾ പ്രചാരണത്തിന് വരാത്തതെന്നും അൻവർ കുറ്റപ്പെടുത്തി

































