ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന കേസില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് പറയുക കോടതിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. യുവതി പ്രവേശന വിലക്കിനെ പിന്തുണയ്ക്കുന്നവരുടെ വാദം കേള്‍ക്കാതെ വിലക്ക് റദ്ദാക്കുന്നതെങ്ങനെയെന്ന് ജസ്റ്റിസ് എംഎം സുന്ദരേഷ് ആരാഞ്ഞു.
യുവതി പ്രവേശന വിലക്കിനെ പിന്തുണച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി വാദം ഉന്നയിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം ഉണ്ടായത്. അവിശ്വാസികളുടെ ഹര്‍ജിയിലാണ് ശബരിമല യുവതി പ്രവേശന വിധിയെന്ന് ജസ്റ്റിസ് നാഗരത്‌ന വീണ്ടും ആവര്‍ത്തിച്ചു. സാമൂഹിക പരിഷ്‌ക്കരണം എന്ന പേരില്‍ മതത്തിന്റെ അന്തസത്ത ഇല്ലാതെയാക്കാനാകില്ലെന്നും ആ ഹര്‍ജി പരിഗണിക്കരുതായിരുന്നുവെന്നും ജസ്റ്റിസ് നാഗരത്‌ന അഭിപ്രയായപെട്ടു.
നൂറ് വര്‍ഷമായി നിലനില്‍ക്കുന്ന ശബരിമലയിലെ ആചാരവും 150 വര്‍ഷത്തിലധികമായി നിലനില്‍ക്കുന്ന ഗുരുവായൂരിലെ ആചാരവും പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയും. രാജ്യത്ത് ആയിരത്തിലധികം അയ്യപ്പ ക്ഷേത്രങ്ങള്‍ ഉണ്ട്. എന്നാല്‍ ശബരിമലയില്‍ മാത്രമാണ് യുവതി പ്രവേശന വിലക്ക് ഉള്ളത്. ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. മതാചാരങ്ങളില്‍ ജുഡീഷ്യല്‍ പരിശോധന പാടില്ലെന്നും അഭിഷേക് മനു സിംഗ്വി വാദിച്ചു.പൊതു ക്ഷേത്രങ്ങളില്‍ വര്‍ഗം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ വിലക്ക് പാടില്ലെന്ന് അഭിഷേക് മനു സിങ്‌വി വാദിച്ചു. അഭിഭാഷകന്‍ പിഎസ് സുധീറും ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി.





































