നാല് മാസം പ്രായമുള്ള മകളെ കഴുത്തു ഞെരിച്ചു കൊന്നു; അമ്മ കൈ ഞരമ്പു മുറിച്ച് വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

നാലു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കാസർകോട് ജില്ലയിലെ മുളിയാർ അർളടുക്ക കൊപ്പാളംകൊച്ചിയിൽ ബിന്ദുവാണ് മകൾ ശ്രീനന്ദയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്.
ഇന്നലെ ഉച്ചയ്ക്കു 2നാണു കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തിൽ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കിടപ്പുമുറിയിൽ അവശനിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൊടുപുഴ സ്വദേശിയായ ഭർത്താവ് ശരത്ത് സ്വിറ്റ്സർലൻഡിലാണ്. ഭർതൃവീട്ടിൽ നിന്നും 2 ദിവസം മുൻപാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. 6 വർഷം മുൻപ് വിവാഹിതരായ ഇവർക്ക് ശ്രീഹരി എന്ന മകൻ കൂടിയുണ്ട്. കുടുംബ പ്രശ്നമാണ് കാരണമെന്ന് ആദൂർ പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisement