അരുണാചലില്‍ 3 പേരുടെ മരണത്തിലേയ്ക്ക് നയിച്ചത് അജ്ഞാത വ്യക്തി, നാലാമനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായി സൂചന

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മൂന്നു മലയാളികളുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. മരണം നടന്ന ഹോട്ടല്‍ മുറിയില്‍ ആവര്‍ മൂന്നു പേരുമേ ഉള്ളൂവെങ്കിലും നാലാമതൊരാള്‍ ‘കര്‍മ്മ’ങ്ങളില്‍ എങ്ങനെയെങ്കിലും പങ്കെടുത്തിരിക്കാമെന്നാണ് സംശയം. നവീനും ഭാര്യ ദേവിയും ആര്യയും മറ്റൊരാളാല്‍ സ്വാധീനിക്കപ്പെട്ട് മരിച്ചതാണെന്നാണ് നിഗമനം. ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുപ്രധാന പങ്കുണ്ടെന്ന് കരുതുന്ന നാലാമനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

സത്താന്‍ സേവയില്‍ ഒരിക്കലും കര്‍മ്മി മരിക്കാറില്ല. ആസ്ട്രല്‍ പ്രൊജക്ഷനായാല്‍ പോലും അങ്ങനെ തന്നെ. ഇതിന് സമാനമായ നിരവധി കേസുകളുണ്ട്. അരുണാചലിലേതും അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ കൊലയാണ്. അങ്ങനെ എങ്കില്‍ അവിടേയും നാലാമന്റെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇതാണ് പൊലീസ് ഇനി അന്വേഷിക്കുക. പൊലീസിന് കിട്ടിയ ഡിജിറ്റല്‍ തെളിവുകളിലെ പരിശോധനകള്‍ നിര്‍ണ്ണായകമാകും.

ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള ഡിജിറ്റല്‍ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. സാങ്കല്‍പിക അന്യഗ്രഹ ജീവിയുമായി ഇവര്‍ നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു എന്നും അന്യഗ്രഹത്തിലെ ജീവിതം എങ്ങനെയുള്ളതാണ് എന്നതായിരുന്നു സംഭാഷണത്തിലെ പ്രധാന വിഷയം എന്നുമാണ് പൊലീസ് നല്‍കുന്ന സൂചന. ഇത്തരത്തില്‍ നടത്തിയ ചോദ്യോത്തരങ്ങളാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

ആന്‍ഡ്രോമീഡ ഗ്യാലക്‌സില്‍ ജീവിക്കുന്ന ‘മിതി’ എന്ന സാങ്കല്‍പിക അന്യഗ്രഹ ജീവിയോട് മൂവരും ചോദിക്കുന്ന ചോദ്യങ്ങളും അതിന് മിതി നല്‍കുന്ന ഉത്തരങ്ങളുമാണ് പൊലീസിന് ലഭിച്ചത്. ഈ ഇമെയില്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിര്‍ണ്ണായകമാകും.

ഇതോടെയാണ് ആത്മഹത്യയ്ക്ക് കാരണക്കാരന്‍ ഈ സാങ്കല്‍പിക അന്യഗ്രഹ ജീവിയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഇതിനെ കൊലപാതകമായി കണക്കാക്കാം. നവീനും ഭാര്യ ദേവിയും 2011ലാണ് വിവാഹം ചെയ്തത്. അതിന് മുമ്പ് തന്നെ നവീന് ഈ സാത്താന്‍ ഗ്രൂപ്പുമായി അടുപ്പമുണ്ടെന്നാണ് നിഗമനം. നവീനും ആര്യയും തിരുവനന്തപുരത്തെ പങ്കജ കസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. മിതി ഒരാള്‍ മാത്രമാണോ ഒരു സംഘമാണോ എന്നും സംശയമുണ്ട്. ഇതിലെല്ലാം കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. മൂവരില്‍ നിന്നും മിതി പണം തട്ടിയിട്ടുണ്ടോ എന്നും മിതി പറഞ്ഞിട്ടാണോ ഇവര്‍ അരുണാചലിലേക്ക് പോയതെന്നും സംശയിക്കുന്നുണ്ട്.

മരണത്തിനു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം നവീന്‍ ആയിരിക്കാമെന്ന് അന്വേഷണസംഘത്തിന്റെ നിഗമനം. തനിക്ക് ശരിയെന്നു തോന്നിയ കാര്യത്തിലേക്ക് ദേവിയെയും ആര്യയെയും കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് നവീന്‍ നടത്തിയതെന്നും അതിനുവേണ്ടി വ്യാജ ഐഡികള്‍ സൃഷ്ടിച്ചതുമാകാമെന്നും ഇദ്ദേഹം പറയുന്നു. അതേസമയം, നവീനെ സ്വാധീനിച്ച ഘടകവും വ്യക്തികളും ഉണ്ടാകാമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതുകൊണ്ടാണ് നാലാമന്‍ സംശയം ശക്തമാകുന്നത്. ആന്‍ഡ്രോമീഡ ഗ്യാലക്‌സില്‍ ജീവിക്കുന്ന ‘മിതി’ ആരെന്ന് കണ്ടെത്തുകയാണ് ഇനി നിര്‍ണ്ണായകം. എന്നാല്‍ അതിന് സാങ്കേതികമായി കഴിയുമോ എന്ന സംശയവും പൊലീസിനുണ്ട്.

Advertisement