ജസ്ന തിരോധാനം,  ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് സിബിഐ

തിരുവനന്തപുരം. ജസ്ന തിരോധാന കേസുമായി ബന്ധപ്പെട്ടു
പിതാവ് നൽകിയ ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് സിബിഐ.
ജെസ്നയ്ക്ക് ഗർഭ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ആൺ സുഹൃത്തിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയതാണെന്നും
സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കി.
ഹർജിയിൽ പറയുന്ന കാര്യങ്ങളിൽ അന്വേഷണം ആവശ്യമില്ലെന്നും സിബിഐ
നിലപാട് അറിയിച്ചു.

സിബിഐ അന്വേഷണം കാര്യക്ഷമം അല്ലെന്നായിരുന്നു തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ പിതാവിന്റെ ഹർജിയിൽ ആരോപിച്ചിരുന്നത്.
ജസ്‌നയെ അജ്ഞാത സുഹൃത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത സിബിഐ അന്വേഷിച്ചില്ലെന്നു ഹർജിയിൽ പിതാവ് കുറ്റപ്പെടുത്തിയിരുന്നു.സിബിഐ
കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ
ഈ ആരോപണങ്ങൾ തള്ളുന്നു.ചോദ്യം ചെയ്തപ്പോൾ ജസ്നയുടെ പിതാവ് ഇക്കാര്യങ്ങൾ പറഞ്ഞിട്ടില്ല.ജെസ്നയ്ക്ക്
ഗർഭ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.ആൺ സുഹൃത്തിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയതാണ്.ആർത്തവരക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിട്ടില്ല.
എൻഎസ്എസ് ക്യാമ്പ് സംബന്ധിച്ചു അന്വേഷണം നടത്തിയിരുന്നു.ഹോസ്റ്റൽ ഒപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്തതാണ്.
അധ്യാപകരുമായും ജസ്നയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നില്ല.ഹർജിയിൽ പറയുന്ന കാര്യങ്ങളിൽ അന്വേഷണം ആവശ്യമില്ലെന്നും
അന്വേഷണം അന്തിമമായി അവസാനിപ്പിച്ചിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.റിപ്പോർട്ട് പഠിച്ച ശേഷം വിശദമായ വാദം പറയാമെന്ന് ഹർജിക്കാരൻ
കോടതിയെ അറിയിച്ചു.കേസ് ഈ മാസം 12 ന് വീണ്ടും പരിഗണിക്കും.

Advertisement