സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണം ഏറ്റെടുത്ത് സിബിഐ

വയനാട്. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തിൽ അന്വേഷണം ഏറ്റെടുത്ത് സിബിഐ. ഡല്‍ഹിയില്‍ നിന്ന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് കണ്ണൂരിലെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവനില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ സംഘം ശേഖരിച്ചു. നാളെ വയനാട്ടിലെത്തി അന്വേഷണം തുടങ്ങുമെന്നാണ് വിവരം. കേസ് സിബിഐയ്ക്ക് വിട്ട് അടിയന്തരമായി വിജ്ഞാപനമിറക്കാൻ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഇന്ന് വൈകീട്ടാണ് സിബിഐ സംഘം കണ്ണൂരിലെത്തിയത്. എസ്പി, ഡിവൈഎസ്പി, രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ടതാണ് സംഘം. കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവനുമായി സംഘം കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂറോളം നീണ്ടതായിരുന്നു കൂടിക്കാഴ്ച. പ്രാഥമിക വിവരങ്ങള്‍ എല്ലാം ഡിവൈഎസ്പി കൈമാറി.  കേസ് സിബിഐയ്ക്ക് വിട്ട് അടിയന്തരമായി വിജ്ഞാപനമിറക്കാൻ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ഇന്ന് ആവശ്യപ്പെട്ടിരുന്നു.  അന്വേഷണത്തിലെ കാലതാമസം ഇരയ്ക്ക് നീതി കിട്ടാതിരിക്കാൻ കാരണമാകുമെന്നായിരുന്നു കോടതി നിരീക്ഷണം
അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധാര്‍ഥന്റെ പിതാവ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് ബച്ചുകുര്യന്‍ തോമസിന്റെ ബെഞ്ചാണ് പരിഗണിച്ചത്. കേസ് പരിഗണിച്ച  കോടതി സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളതായി നിരീക്ഷിച്ചു.  സിബിഐ അന്വേഷണത്തിനുള്ള ഫയലുകള്‍ കൈമാറുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാലതാമസം വരുത്തരുതെന്നും കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സിബിഐ സംഘം കേരളത്തിലെത്തിയത്. നാളെ വയനാട്ടിലെത്തി അന്വേഷണം തുടങ്ങുമെന്നാണ് വിവരം.

Advertisement