കൊന്നത് അർജുൻ തന്നെയാണെന്നുറപ്പാണ്; മേൽക്കോടതിയെ സമീപിക്കുമെന്ന് കുട്ടിയുടെ പിതാവ്

ഇടുക്കി:
വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിയെ വെറുതെ വിട്ട വിധി ഉൾക്കൊള്ളാനാകുന്നില്ലെന്ന് കുട്ടിയുടെ പിതാവ്. വാളയാർ കേസ് പോലെ ഇതും റീ ഓപൺ ചെയ്യണം. കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കും. അർജുൻ തന്നെയാണ് പ്രതിയെന്നതിൽ സംശയമില്ല. തൊട്ടടുത്ത വീട്ടിലെ പയ്യനാണ് അവൻ. ഞങ്ങളൊരു കുടുംബം പോലെ കഴിഞ്ഞവരാണ്. കുട്ടിയെ സ്‌കൂളിൽ കൊണ്ടുപോകുന്നത് പോലും അവനാണ്. അവൻ തന്നെയാണ് ചെയ്തതെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്.
കൊലപാതകത്തിന്റെ മൂന്ന് ദിവസം മുമ്പ് വരെ കുട്ടിയെ കണ്ടിട്ടേയില്ലെന്നാണ് അർജുന്റെ മൊഴി. എന്നാൽ അന്ന് കുട്ടിയെ മടിയിലിരുത്തി മൊബൈൽ കളിക്കുന്നത് കണ്ടെന്ന് ഇവന്റെ പെരിയമ്മ തന്നെയാണ് പോലീസിന് മൊഴി നൽകിയത്. കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയത്. നാലാം ദിവസമാണ് പ്രതിയെ പിടികൂടിയത്.

പ്രതിഭാഗം എന്ത് വാദിച്ചോ അതാണ് കോടതിയിൽ തെളിവായി വന്നത്. വാദം കേട്ട ജഡ്ജിക്ക് എല്ലാ സത്യങ്ങളും അറിയാമായിരുന്നു. ജഡ്ജി മാറിയില്ലെങ്കിൽ അവന് വധശിക്ഷ ലഭിക്കുമായിരുന്നു എന്നും പിതാവ് പറഞ്ഞു.

Advertisement