കണ്ണമം ഈറ്റശ്ശേരി തോട് കരകവിയുന്നു; വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ ദുരിതത്തിൽ

ശൂരനാട്: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ
കണ്ണമം ഈറ്റശ്ശേരി തോടിന്റെ സമീപം താമസിക്കുന്നവരുടെ ദുരിതം ഇരട്ടിക്കുന്നു.
ചെറിയ ഒരു മഴ പെയ്താൽ പോലും തോട്ടിലെ വെള്ളം കരകവിഞ്ഞ് സമീപത്തെ വീടുകളിലെക്കെത്തുന്നത് പതിവ് കാഴ്ചയാണ്.
കഴിഞ്ഞദിവസം രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ സാധാരണയിലധികം വെള്ളമാണ് ഓരൊ വീടുകളിലേക്കും ഒഴുകി എത്തിയത്. തോടിന്റെ സൈഡിലെ ചെറിയ വഴിയാണ് കാലാകാലങ്ങളായി ഇവർ ഉപയോഗിക്കുന്നത്. ഇരുചക്രവാഹനങ്ങൾ പോലും ഈ വഴിയിലൂടെ കടന്നുചെല്ലുന്നത് ദുഷ്ക്കരമാണ്. ഈ അവസ്ഥ പരിഹരിച്ച് തോടിന്റെ സൈഡ് വശം കെട്ടുകയും സഞ്ചാരയോഗ്യമായ ഒരു വഴി ലഭിക്കണം എന്ന ആവശ്യവുമുന്നയിച്ച് ലൈലാബീവി ചെയർമാനും, ശാന്തിനി കൺവീനറും ആയി പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
എന്നാൽ ഇന്നലെ സ്ഥലം സന്ദർശിച്ച വാർഡ്മെമ്പർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ പഞ്ചായത്തിന്റെ ഓൺഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപാനൽകി
കുറച്ച്ഭാഗംമാത്രം സൈഡ് വാൾ കെട്ടിക്കാമെന്നാണ് പറയുന്നത്. എന്നാൽ ഈ തുക അപര്യാതമാണ്. പ്രദേശവാസികളുടെ ദുരിതത്തിന് ശാശ്വതമായ പരിഹാരം കാണാൻ കഴിയാത്ത പക്ഷം ശക്തമായ സമരപരിപാടികളെകുറിച്ച് ആക്ഷൻ കൗൺസിലർ ആലോചിക്കുമെന്ന് ഭാരവാഹികളായ ലൈലാബീവി, ശാന്തിനി എന്നിവർ അറിയിച്ചു.

Advertisement