സിപിഎം വനിതാ നേതാവിന് സമൂഹമാധ്യമത്തിലൂടെ തെറിയഭിഷേകം;ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ പൊലീസിൽ പരാതി

ശാസ്താംകോട്ട : ശൂരനാട് വടക്ക് സിപിഎം വനിതാ നേതാവിനെ സമൂഹമാധ്യമത്തിലൂടെ
അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ അഭിഭാഷകനും
ലോക്കൽ കമ്മിറ്റി അംഗവുമായ സി.കെ വിജയാനന്ദിനെതിരെ പൊലീസിൽ പരാതി. സിപിഎം ബ്രാഞ്ച് അംഗവും ക്ഷീരസംഘം സെക്രട്ടറിയുമായ രമാ രാധാകൃഷ്ണന് നേരെയാണ് സമൂഹമാധ്യമത്തിലൂടെ
തെറിയഭിഷേകം നടത്തിയത്.പാർലമെന്റ്
തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്നും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിനെ
വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ചിത്രം സഹിതം രമ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.ഇതിനു താഴെ കമന്റ് ബോക്സിലാണ് രമയെയും സിപിഎം ഏരിയാ കമ്മിറ്റി അംഗമായ ഭർത്താവ് കളീക്കത്തറ രാധാകൃഷ്ണനെയും അസഭ്യവർഷം നടത്തി വിജയാനന്ദ് രംഗത്തെത്തിയത്.മാസങ്ങൾക്ക് മുമ്പ് ശൂരനാട് വടക്ക് കളീക്കത്തറ ക്ഷീര സംഘത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭരണം കോൺഗ്രസ് പിടിച്ചെടുത്തിരുന്നു.50 വർഷമായി സിപിഎം ഭരിച്ചിരുന്ന സംഘമായിരുന്നു ഇത്.ഈ സംഘത്തിലെ സെക്രട്ടറിയാണ് രമാ രാധാകൃഷ്ണൻ.ഇവരുടെ പിടിപ്പുകേടു മൂലമാണ് സംഘത്തിന്റെ ഭരണം സിപിഎമ്മിന് നഷ്ടപ്പെട്ടതെന്ന അമർഷത്തിലാണ്
തെറിയഭിഷേകവുമായി എൽ.സി അംഗം രംഗത്തെത്തിയത്.പ്രദേശത്തെ ഉന്നത സിപിഎം നേതാക്കളുടെ പിന്തുണയോടെയാണ് വിജയാനന്ദ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ രംഗത്തെത്തിയത് എന്നാണ് പറയപ്പെടുന്നത്.ഇയ്യാൾക്കെതിരെ പരാതി ലഭിച്ചതായും അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ശൂരനാട് സി.ഐ ബിനീഷ് അറിയിച്ചു.

Advertisement