മഴ മുന്നറിയിപ്പുമായി വീണ്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…ചുഴലിക്കാറ്റ് സാധ്യത

Advertisement

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം 28-ഓടെ ഉണ്ടാകുന്ന ന്യൂനമര്‍ദ്ദം ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് സമീപത്തായാണ് രൂപപ്പെടുക. പിന്നീട് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുന്ന ഇത് ചുഴിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പുതിയ സാഹചര്യത്തില്‍ കേരളത്തില്‍ വരും ദിവസങ്ങളിലും സജീവമായി മഴ ലഭിക്കാനുള്ള സാധ്യത. ജാര്‍ഖണ്ഡിന് മുകളില്‍ നിലവില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം ശക്തികുറഞ്ഞ് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കും. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെയും ബിഹാറിന്റെയും ഭാഗത്തേക്കായിരിക്കും അടുത്ത മൂന്ന് നാല് ദിവസത്തേക്ക് ഈ കാറ്റിന്റെ സഞ്ചാരം. ഇയാഴ്ചയുടെ അവസാനത്തോടെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുക. ആന്ധപ്രദേശ് ഒഡീഷ ഭാഗത്തേക്കാണ് ഈ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരദിശ. ഇതാണ് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെ പുറപ്പെടുവിച്ച കാലാസ്ഥാ മുന്നറിയിപ്പില്‍ ഇടുക്കി മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പിലുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

Advertisement