ഒന്നരക്കോടിയുമായി കേരളത്തിലേക്ക് മുങ്ങിയ മലയാളി യുവാക്കളെ പിടികൂടി തമിഴ്നാട് പൊലീസ്

മൂന്നാർ: വ്യവസായിയിൽ നിന്ന് തട്ടിയെടുത്ത ഒന്നരക്കോടിയുമായി കേരളത്തിലേക്ക് മുങ്ങി മലയാളി യുവാക്കൾ. സിനിമാ സ്റ്റൈലിലെ ചെയ്സിന് പിന്നാലെ പിടികൂടി തമിഴ്നാട് പൊലീസ്.

മൂന്നാർ പൊലീസിൻറെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും സഹായത്തോടെയാണ് ചാലക്കുടി സ്വദേശികളെ പിടികൂടിയത്. ഇരുപത്തിയാറുകാരനായ ഫെബിൻ സാജു സുഹൃത്തായ എഡ്‌വിൻ തോമസ് എന്നിവരെയാണ് തിരുനെൽവേലി പൊലീസ് പിടികൂടിയത്. നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച യുവാക്കളുടെ വാഹനം റോഡിൻറെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് നിന്നതോടെയാണ് സിനിമാ സ്റ്റൈൽ ചെയ്സിന് അന്ത്യമായത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തിരുനെൽവേലിയിലെത്തി വ്യവസായിയിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്തത്. യുവാക്കൾ കേരളത്തിലേക്ക് മുങ്ങിയതോടെ വ്യവസായി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവർ ശാന്തൻപാറയിലെ സ്വകാര്യ റിസോർട്ടിൽ ഒളിച്ച് താമസിക്കുന്നതായി തമിഴ്നാട് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പൊലീസിനെ കണ്ട പ്രതികൾ ആഡംബര വാഹനത്തിൽ റിസോർട്ടിൻറെ കവാടം ഇടിച്ച് തെറിപ്പിച്ച് കടന്ന് കളയുകയായിരുന്നു. ഇവരുടെ സഞ്ചാരപഥം കണ്ടെത്തിയ പൊലീസ് ചിന്നക്കനാലിൽ നിന്നും ഇവരെ പിന്തുടരുകയായിരുന്നു. കൊച്ചി – ധനുഷ്കോടി ദേശീയപാതയിലൂടെ മൂന്നാറിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തെ ദേവികുളത്തിന് സമീപത്ത് ടോൾ ഗെയിറ്റിൽ തടയാനായിരുന്നു പൊലീസ് ശ്രമിച്ചത്. എന്നാൽ ടോൾ ഗെയിറ്റ് ഇടിച്ച് തെറിപ്പിച്ച് വാഹനം മൂന്നാറിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.

വഴിയിൽ വച്ച് മൂന്നാർ ഡിവൈഎസ്പിയുടെ നിർദ്ദേശമനുസരിച്ച് വാഹനം തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കണ്ട് അമിതവേഗതയിൽ പിന്നോട്ട് എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് യുവാക്കളുടെ വാഹനം മറ്റ് വാഹനങ്ങളിൽ ഇടിച്ച് സംരക്ഷണ ഭിത്തിയിൽ ഉടക്കി നിന്നത്. ദേവികുളത്ത് നിന്ന് മൂന്നാറിലേക്ക് വരികയായിരുന്ന നിരവധി വാഹനങ്ങൾ യുവാക്കളുടെ പരാക്രമത്തിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്. സംരക്ഷണ ഭിത്തിയിലിടിച്ച് നിന്ന വാഹനത്തിൽ നിന്ന് പണവും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരുടെ ആഡംബര വാഹനം ഇടിച്ച് സെവൻമല സ്വദേശി ദിനേശ് കുമാറിന്റെ ഓട്ടോയ്ക്കും, മുഹമ്മദ്ദ് അഷറഫ് ഓടിച്ച കാറിനും, ടെബോ ട്രാവലറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിൽ കാർ ഡ്രൈവറായ മുഹമ്മദ്ദ് അഷറഫിന് കൈയ്ക്ക് സാരമായി പരിക്കേറ്റു. കേരളത്തിലും പുറത്തുമായി എട്ട് മോക്ഷണ കേസുകൾ നിലവിലുള്ളയാളാണ് ചാലക്കുടി സ്വദേശി ഫെബിൻ സാജു. എഡ്‌വിൻ തോമസിന് കാസർകോട്, മലപ്പുറം, ചാലക്കുടി എന്നിവിടങ്ങളിയായി സമാനമായ കേസുകളുണ്ട്.

Advertisement