ശാസ്താംകോട്ട സ്റ്റേഷനിൽ തീവണ്ടിയിൽ നിന്ന് അബദ്ധത്തിൽ വീണ് പിറവം സ്വദേശിയുടെ കൈകാലുകൾ അറ്റു

ശാസ്താംകോട്ട : ശാസ്താംകോട്ട സ്റ്റേഷനിൽ തീവണ്ടിയിൽ നിന്ന് അബദ്ധത്തിൽ വീണ് പിറവം സ്വദേശിയുടെ കൈകാലുകൾ അറ്റു.എറണാകുളം പിറവം അയണിക്കലേത്ത് വീട്ടിൽ രതീഷ് കുമാർ(36)നാണ് പരിക്കേറ്റത്.


വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ്സിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു രതീഷ് കുമാർ.വാതിലിന് സമീപം നിന്ന രതീഷ് ട്രെയിൻ ശാസ്താംകോട്ടയിൽ നിര്‍ത്തുന്നതിനിടെ മറ്റ് യാത്രക്കാർക്ക് ഇറങ്ങാനുള്ള സൗകര്യത്തിന് പുറത്തേക്ക്
ഇറങ്ങാൻ ശ്രമിക്കുകയും അബദ്ധത്തിൽ ട്രെയിന് ഇടയിലേക്ക് വീഴുകയുമായിരുന്നു.കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ശ്രദ്ധിക്കാം. ട്രയിന്‍യാത്രക്കിടെ വാതിലില്‍നിന്നു വീഴുന്ന അപകടം ഒഴിവാക്കാവുന്നതാണ്. എത്ര ദുരന്തമുണ്ടായിട്ടും അശ്രദ്ധയും അറിവില്ലായ്മയും ദുരന്തത്തിലേക്ക് നയിക്കുന്നു. ഓടിക്കയറാന്‍ ശ്രമിക്കുമ്പോഴുള്ള അപകടമാണ് ഏറെ. ട്രയിനിന്‍റെ വേഗം കണക്കു കൂട്ടാനോ അതിന്‍റെ ഫുട് സ്റ്റേപ്പിലേക്ക് കാല്‍ വയ്ക്കാനോ പലര്‍ക്കും കഴിയണമെന്നില്ല.പ്രത്യേകിച്ച് കായിക പരിചയം കുറവുള്ളവര്‍ക്ക്, ജീവിതമാണ് മുഖ്യം, ആ ട്രയിന്‍ പോകട്ടെ എന്നു കരുതണം. വാതിലില്‍ യാത്ര ഒഴിവാക്കുക, നില്‍ക്കുമ്പോള്‍ ഇരു കൈകളും കമ്പികളില്‍ മുറുകെപ്പിടിച്ച് നില്‍ക്കുക. ട്രയിനിന്‍റെ കുലുക്കം മൂലം പുറത്തേക്ക് തെറിക്കാം, ഭാരമുള്ള ഡോറിന്‍റെ ചെറിയ തട്ടുപോലും നമ്മള്‍പുറത്തേക്ക് തെറിക്കാന്‍ ഇടയാക്കും. രാത്രി കാലത്തും മറ്റ് കുടുംബാംഗങ്ങള്‍ ഉറങ്ങുമ്പോഴും വാതിലില്‍ പോയി നില്‍ക്കാതിരിക്കുക, ടോയ്ലറ്റില്‍ പോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക, കുട്ടികളെ ഒറ്റക്ക് വാതിലിനടുത്തേക്ക് (വാഷ് റൂമില്‍ പോകാനായാലും) വിടാതിരിക്കുക

ജനപ്രതിനിധികളും അധികൃതരും എന്‍ജിനീയറിംങ് വിഭാഗവും ശ്രദ്ധിച്ചാല്‍ അപകടം കുറയ്ക്കാനോ ഒഴിവാക്കാനോ സാധിക്കാവുന്ന പരിഷ്കാരങ്ങളും നടപടികളും ഏര്‍പ്പെടുത്താവുന്നതാണ്. അതിനായി ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കുക

Advertisement