വിമാനം ഇവരു പൊന്തിക്കുന്നോ എന്നു നോക്കാനാണ് പോയത് , ഷൈന്‍ ടോം ചാക്കോ

ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ വിമാനത്തിന്റെ കോക്ക്പിറ്റില്‍ കടന്നു കയറാന്‍ ശ്രമിച്ചത് വന്‍ വിവാദമായിരുന്നു.

അനുസരിക്കാതിരുന്നതിനെതുടര്‍ന്ന് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട താരത്തെ ദുബായ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു. ഏറെ ചര്‍ച്ചയായ പ്രശ്‌നത്തില്‍ ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായെത്തിയിരിക്കുകയാണ് ഷൈന്‍. കോക്പിറ്റ് എന്ന് പറഞ്ഞാല്‍ എന്താണ് സംഭവമെന്ന് നോക്കാനാണ് താന്‍ പോയതെന്നാണ് ഷൈന്‍ പറഞ്ഞത്.

നമ്മളെ ഒരു മൂലയിലൂടെ കയറ്റി ഒരു സീറ്റിലിരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് എനിക്ക് വലിയ ഉറപ്പില്ല. കാരണം ഇത്രയും വലുപ്പമുള്ള സാധനമാണ് അവര്‍ പൊക്കുന്നത്. കോക്പിറ്റ് എന്ന് പറയുമ്‌ബോള്‍ ‘കോര്‍പിറ്റ്’ എന്നാണ് കേള്‍ക്കാറുള്ളത്. കോക്പിറ്റ് കാണിച്ച് തരുമോയെന്ന് ചോദിച്ചാല്‍ അവര്‍ കാണിച്ച് തരും. പക്ഷേ, അക്കാര്യം ആവശ്യപ്പെടാന്‍ അവരെ ആരേയും കണ്ടില്ല. ഞാന്‍ അവരെ കാണാനായാണ് അതിനുള്ളിലേക്ക് പോയത്. അവര്‍ ഏത് സമയവും അതിനുള്ളിലാണ്. അതുകൊണ്ട് അങ്ങോട്ട് ചെന്നല്ലാതെ കാണാന്‍ കഴിയില്ല. ഫ്‌ലൈറ്റ് ഓടിക്കാനൊന്നും എനിക്ക് അപ്പോള്‍ തോന്നിയില്ല. അവര്‍ എങ്ങനെയാണ് ഓടിക്കുന്നത് എന്ന് ചെക്ക് ചെയ്യാനാണ് പോയത്. പോയിനോക്കിയപ്പോള്‍ അവിടെ ഒരു എയര്‍ഹോസ്റ്റസും ഇല്ലായിരുന്നു. തനിക്ക് ആകെ ദേഷ്യം വന്നു.- കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ഭാരത് സര്‍ക്കസ് എന്ന ചിത്രത്തിന്റെ പ്രമോഷന് ശേഷം ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് വരുമ്‌ബോഴാണ് വിവാദമുണ്ടായത്. എയര്‍ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിലാണ് ഷൈന്‍ കയറാന്‍ ശ്രമിച്ചത്. തൊട്ടുപിന്നാലെ ക്യാബിന്‍ ക്രൂ ഷൈനിനോട് അനുവദിച്ചിരിക്കുന്ന സീറ്റില്‍ പോയിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനു കൂട്ടാക്കിയില്ല. തുടര്‍ന്ന് നടനെ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. ഷൈനിനെ കൂടാതെയാണ് വിമാനം പിന്നീട് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. അബദ്ധം പറ്റിയതാണ് എന്ന ഷൈനിന്റെ വിശദീകരണം കണക്കിലെടുത്താണ് എയര്‍ഇന്ത്യ അധികൃതര്‍ നിയമനടപടികള്‍ ഒഴിവാക്കിയത്.

Advertisement