കിന്നാരത്തുമ്പികള്‍ക്ക് ആകെ ലഭിച്ച പ്രതിഫലം, വെളിപ്പെടുത്തി നടി ഷക്കീല

കോഴിക്കോട്. നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്നത് സിനിമയിലെ വസ്‍തുതയാണ് എന്ന് വെളിപ്പെടുത്തി നടി ഷക്കീല. എനിക്ക് ഒരു സമ്പാദ്യവുമില്ല, കിട്ടിയതെല്ലാം എന്റെ കുടുംബത്തിന് കൊടുത്തു. അതിനാല്‍ ആദായ നികുതി വകുപ്പിനെ തനിക്ക് പേടിയില്ല എന്നും നടി ഷക്കീല വ്യക്തമാക്കി.

കിന്നാരത്തുമ്പികളില്‍ വേഷമിട്ടതിന് ലഭിച്ച പ്രതിഫലം ഇരുപത്തിയയ്യായിരം രൂപയാണ് എന്നും നടി ഷക്കീല വെളിപ്പെടുത്തി. കിന്നാരത്തുമ്പിയില്‍ എനിക്ക് ഉണ്ടായിരുന്നത് അഞ്ച്  ദിവസം മാത്രമായിരുന്നു. അത് വലിയ ഹിറ്റായി. പിന്നീട് കാതര എന്ന സിനിമയ്‍ക്ക് ദിവസവും ലഭിച്ചത് പതിനായിരം രൂപ ആയിരുന്നു എന്നും 10 ദിവസമാണ് ചിത്രീകരണമുണ്ടായത് എന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷക്കീല വ്യക്തമാക്കി.

അവസരം ലഭിച്ചാല്‍ ഇനിയും മലയാള സിനിമയില്‍ വേഷമിടും എന്നും സദാചാരം ഒരു മിഥ്യ എന്ന വിഷയത്തില്‍ സംസാരിക്കവേ ഷക്കീല വ്യക്തമാക്കി. ആയിരക്കണക്കിനാളുകളുടെ മനസില്‍ ഞാനുണ്ടെന്നതിന്റെ തെളിവാണ് തന്നെ കാണാൻ തടിച്ചുകൂടിയ ആള്‍ക്കൂട്ടും അതില്‍ വലിയ സന്തോഷം ഉണ്ടെന്നും ഷക്കീല വ്യക്തമാക്കി. സമ്പാദ്യമൊന്നും ഒരിക്കലും ഞാൻ ഒരു തരത്തിലും ദുരുപയോഗം ചെയ്‍തിട്ടില്ല . അങ്ങനെയുളള പ്രചാരണം തീര്‍ത്തും തെറ്റാണ്. അറുപത്തിയഞ്ചോളം ചെക്കുകള്‍ മാറാനാകാതെ ബൗണ്‍സിയതിന് ശേഷം പണമായിട്ടാണ് പ്രതിഫലം സ്വീകരിച്ചിരുന്നത് എന്നും ഷക്കീല വെളിപ്പെടുത്തുന്നു.

ഒരു സിനിമയുടെ ഷൂട്ട് ആലപ്പുഴയായിരുന്നു. എനിക്കു ഇവിടുത്തെ ഭക്ഷണം പിടിക്കാത്തതുകൊണ്ട് ചെന്നൈയിൽ പോകണമെന്ന് പുതിയ സിനിമയുടെ ആളുകളോട് പറഞ്ഞു. ഞാൻ വെറുതെ ചോദിച്ചു, ഒരു ലക്ഷം നൽകാമോ? അവർ എതിരൊന്നും പറയാതെ അത് സമ്മതിച്ചു, അപ്പോൾത്തന്നെ പൈസയും തന്നു. മൂന്നു ദിവസം ഷൂട്ട് ചെയ്ത് നാലാം ദിവസം വിമാനടിക്കറ്റും നൽകി. പിന്നീട് ഷൂട്ട് കഴിഞ്ഞ ശേഷം രണ്ടു ലക്ഷം രൂപ അധികവും തന്നു. ഒരു ദിവസം എന്റെ പ്രതിഫലം ഒരു ലക്ഷം രൂപയെന്നാണ് അവർ കരുതിയിരുന്നത്. ഞാൻ ആ സിനിമയ്ക്ക് ആകെ ചോദിച്ച പൈസയായിരുന്നു ഒരു ലക്ഷം. മൂന്നു ദിവസം അഭിനയിച്ചതിന് എനിക്ക് കിട്ടിയത് മൂന്നു ലക്ഷം. അത്ര പൈസയൊന്നും ഞാൻ കണ്ടിട്ടുപോലുമില്ലായിരുന്നു.

Advertisement