അംഗീകാരമില്ലാത്ത ടിപ്പർ, ലോറി ബോഡികൾക്ക് അനുമതി നൽകരുത്: ഹൈക്കോടതി

തിരുവനന്തപുരം: വാഹന സുരക്ഷയെ സംബന്ധിച്ച് കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിക്കുന്ന ട്രക്ക് ബോഡികളും ട്രക്ക് ക്യാബിനുകളും ടിപ്പർ ബോഡികളും സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് പി.വി .കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന AIS:093 ടൈപ്പ് അപ്രൂവലും, ക്യാബിൻ നിർമിക്കാൻ AIS:029 ടൈപ്പ് അപ്രൂവലും വേണമെന്നിരിക്കെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിൽ സംസ്ഥാനത്തെ ചെറുകിട വർക്‌ഷോപ്പുകൾ ദിനംപ്രതി നൂറുകണക്കിന് ട്രക്കും ടിപ്പറുകളുമാണ് ബോഡി നിർമിച്ച് പുറത്തിറക്കുന്നത്. ഇത്തരത്തിൽ ബോഡി നിർമിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ വലിയ ദുരന്തമാണ് സംഭവിക്കുക.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ ഒരാൾ കേന്ദ്ര ലൈസൻസ് എടുത്താൽ അന്ന് മുതൽ ഒരു വർഷത്തിനകം മറ്റുള്ള ട്രക്ക് ആൻഡ് ടിപ്പർ ബോഡി ബിൽഡർമാർക്ക് ലൈസൻസ് എടുക്കണമെന്ന് 2020 സെപ്റ്റംബർ ഒൻപതിന് സംസ്ഥാന ഗതാഗത സെക്രട്ടറി ഉത്തരവിട്ടിരുന്നു. 2021ൽ ഉത്തരവിന്റെ കാലാവധി അവസാനിച്ചിട്ടും, കേരളത്തിൽ ഇത്തരത്തിൽ അംഗീകാരമില്ലാത്ത ട്രക്ക് ആൻഡ് ടിപ്പർ ബോഡി ബിൽഡിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും അപകടങ്ങൾ വർധിക്കുന്നതുമാണ് പുതിയ ഉത്തരവിന് കാരണമായത്.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ, കേന്ദ്ര ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളിൽ‍‌നിന്നു ബോഡി നിർമിച്ചുവരുന്ന വാഹനങ്ങളുടെ റജിസ്ട്രേഷൻ നടപടികൾ തടസ്സപ്പെട്ടു.

Advertisement