കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി മരിച്ചനിലയിൽ

താനൂർ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവതി വാടകവീട്ടിൽ മരിച്ച നിലയിൽ. കൊലപാതകത്തിന് കൂട്ടുനിന്ന കാമുകൻ വിഷം കഴിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.

അഞ്ചുടി സ്വദേശി പൌക്കത്ത് സവാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൗജത്തിനെ(26)യാണ്
കൊണ്ടോട്ടി വലിയപറമ്പിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൗജത്തിന്റെ പരിചയക്കാരൻ വിവരമറിയിച്ചതിനെത്തുടർന്നാണ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സൗജത്തിനൊപ്പം താമസിച്ചിരുന്ന കാമുകൻ ബഷീർ വിഷം കഴിച്ച നിലയിൽ ചികിത്സയിലുള്ളതായി കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ കോട്ടയ്ക്കലിൽ വച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും വിഷം കഴിച്ച ശേഷം സഹോദരിയെ വിളിച്ച് വിവരം പറയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

2018 ഒക്ടോബറിൽ ആയിരുന്നു സൗജത്തും പ്രവാസിയായിരുന്ന കാമുകൻ ബഷീറും ചേർന്ന് സൗജത്തിന്റെ ഭർത്താവും മത്സ്യത്തൊഴിലാളിയുമായ സവാദിനെ തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാർട്ടേഴ്സിൽ ഉറങ്ങിക്കിടക്കുന്നതിനിടെ കൊലപ്പെടുത്തിയത്. ബഷീർ രഹസ്യമായി നാട്ടിലെത്തിയശേഷം സൗജത്തിന്റെ സഹായത്തോടെ കൊല നടത്തി ഗൾഫിലേക്കുതന്നെ മടങ്ങുകയായിരുന്നു.

പിന്നീട് പൊലീസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. ഇരുവരും ജാമ്യത്തിലിറങ്ങിയ ശേഷം വിവിധ സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു. സൗജത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Advertisement