ഉറക്കം ഒഴിഞ്ഞ് കെഎസ്ആർടിസി കൺട്രോൾ റൂം- കാണാതായ യുവതിയേയും കുഞ്ഞിനേയും മണിയ്ക്കൂറുകൾക്കകം കണ്ടെത്തി

തിരുവനന്തപുരം. കാണാതായ അമ്മയ്ക്കും കുഞ്ഞിനും വേണ്ടി കെഎസ്ആര്‍ടിസി ഉറക്കമിളച്ചത് വെറുതേ ആയില്ല, നാടാകെ തുറന്നിരിക്കുന്ന കണ്ണുകളില്‍ അവര്‍ കണ്ടെത്തി അമ്മയുംകുഞ്ഞും കൊല്ലത്തുനിന്നും ആലപ്പുഴഭാഗത്തേക്ക് വരുന്നു…

ജൂലൈ 20 ന് പുലർച്ചെ രണ്ട് മണിക്ക് കെഎസ്ആർടിസി കൺട്രോൾ റൂമിൽ കൊച്ചി സിറ്റി പോലീസിന്റെ സന്ദേശം. 19 ന് വൈകുന്നേരം 5 മണിയോടെ കൊടുങ്ങല്ലൂർ സ്വദേശിയായ 22 വയസ്സുള്ള യുവതിയേയും 45 ദിവസം പ്രായമുള്ള കുഞ്ഞിനെയും കാണാനില്ലെന്നും , അന്വേഷിച്ചപ്പോള്‍ വൈറ്റില ഹബ്ബിൽ നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസിൽ യുവതിയും കുഞ്ഞും കയറിയതായി സംശയമുണ്ടെന്നുമായിരുന്നു സന്ദേശം.

ഫോൺ അറ്റന്റ് ചെയ്തത് കെഎസ്ആർടിയിലെ കൺട്രോൾ റൂം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ടക്ടർമാരായ സ്മിത എസും, സഹപ്രവർത്തകരായ മിഥുൻ രാജ് എം.ആർ ജോൺസൺ പി ജോസഫ്, രശ്മി ആർ.എസ്. നായർ എന്നിവർ നടത്തിയ ചടുലമായ നീക്കത്തിലൂടെ രാവില 7.30 മണിയോടെ അമ്മയേയും കുഞ്ഞിനേയും കണ്ടെത്തുകയായിരുന്നു.

കൊച്ചി പോലീസിൽ നിന്നുമുള്ള സന്ദേശത്തെ തുടർന്ന് വൈറ്റില സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. അവിടെ നിന്നും ഇവരെ കണ്ടതായുള്ള സൂചന ലഭിച്ചു . തുടർന്ന ആ സമയം അത് വഴി കടന്ന് പോയ ബസുകളുടെ വിവരം ശേഖരിച്ച് ഒസിസിയിൽ നിന്നും നിന്നും റിസർവേഷൻ ചാർട്ട് പരിശോധിച്ച് ബസുകളിലെ കണ്ടക്ടർമാരുടെ നമ്പർ ശേഖരിച്ചു കൺട്രോൾ റൂം ജീവനക്കാർ അന്വേഷണം നടത്തി. അവിടെ നിന്നൊന്നും ഇവരെ കണ്ടെതായി ആരും പറഞ്ഞില്ല. തുടർന്ന് ആറര മണിയോടെ കൊച്ചി പോലീസ് വീണ്ടും കൺട്രോൾ റൂമിലേക്ക് സന്ദേശം കൈമാറി, അമ്മയും കുഞ്ഞും കൊല്ലം ഭാ​ഗത്ത് ഉണ്ടെന്ന് പോലീസ് അറിയിക്കുകയായിരുന്നു.

തുടർന്ന് 6 മണിക്കും 7 മണിക്കും ഇടയിൽ കൊല്ലം വഴി തൃശൂർ ഭാഗത്തേക്ക് കടന്നുപോയ എല്ലാ ബസ്സുകളുടെയും വിവരങ്ങൾ ശേഖരിച്ച്, കൺട്രോൾ റൂമിൽ നിന്ന് നൽകിയ നിർദേശമനുസരിച്ച് ജീവനക്കാർ നടത്തിയ പരിശോധനയിൽ പാറശാലയിൽ നിന്നും പുലർച്ചെ 3.30 തിന് തൃശൂരിലേക്ക് സർവീസ് നടത്തുന്ന RSC 600 നമ്പർ സൂപ്പർഫാസ്റ്റ് ബസിൽ നിന്ന് യുവതിയെയും കുഞ്ഞും ഉണ്ടെന്ന് കണ്ടക്ടർ ഡബ്ല്യു. ഷാജി കൺട്രോൾ റൂമിൽ അറിയിച്ചു. രാവിലെ 7.30 ഓടെ ഹരിപ്പാട് വെച്ചാണ് കണ്ടക്ടർ ഇവരെ തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും 8.15 മണിയോടെ ആലപ്പുഴ സൗത്ത് സി.ഐയുടെ നേതൃത്വത്തിൽ അമ്മയേയും കുഞ്ഞിനേയും ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ ബസ് നിർത്തി വിളിച്ചു കൊണ്ടു പോകുകയുമായിരുന്നു.

സ്റ്റേഷൻ മാസ്റ്റർ ഷാനി. കെ.എഫ് , ഇൻസ്പെടർ ടി. സുകു, അസി. ഡിപ്പോ. എഞ്ചിനീയർ ജി.എൽ വിപിൻ എന്നിവരുടെ നേതൃത്വത്തിൽ 14 കണ്ടക്ടർമാരുടെ ടീമാണ് 24 മണിയ്ക്കൂറും കെഎസ്ആർടിസി കൺട്രോൾ റൂമിൽ ജോലി ചെയ്യുന്നത്. ഒരു ഷിഫ്റ്റിൽ 4 പേർ വീതമാണ് ജോലി ചെയ്യുന്നത്. യാത്രക്കാർക്ക് ആവശ്യമായ സഹായത്തിന് പുറമെ ഇത് പോലുള്ള കാണാതായവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ സഹിതം കൺട്രോൾ റൂമിലെ ജീവക്കാർ സഹായം ചെയ്യുന്നു. മൂന്നാഴ്ച മുൻപ് അടിമാലിയിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തിയതും കൺട്രോൾ റൂമിന്റെ അവസരോചിതമായി പ്രവർത്തനം കൊണ്ടാണ്. ഒന്നര ലക്ഷം രൂപയുമായി നാട് വിട്ട 12 വയസുകാരെ കണ്ടക്ടർ ഡ്യൂട്ടിക്കിടയിൽ കണ്ടെത്തിയതിന് ​ഗുഡ് സർവ്വീസ് എൻഡ്രി അവാർഡ് നേടിയ ജീവനക്കാരിയാണ് ഈ ഓപ്പറേഷന് നേതൃത്വം നൽകിയ കണ്ടക്ടർ സ്മിത എസ്.

പൊലീസിനെപ്പോലെ ഉണര്‍ന്നുപ്രവര്‍ത്തിച്ച സംഘം കേരളമാകെയുള്ള ബസുകളിലെയും ബസ് സ്റ്റേഷനുകളിലെയും അകക്കണ്ണ് തുറന്നപ്പോള്‍ ഒരു കുടുംബത്തിന്‍റ കണ്ണീരാണ് തുടയ്ക്കാനായത്.

Advertisement