കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരില്‍ മദ്യപര്‍ ഏറെ,ഞെട്ടിക്കുന്ന കണക്ക്

തിരുവനന്തപുരം . കെഎസ്ആർടിസി ഡ്രൈവർമാരില്‍ നല്ലൊരു വിഭാഗം മദ്യപിച്ച് വാഹനമോടിക്കുന്നുവെന്ന ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഗതാഗത വകുപ്പ് ആരംഭിച്ച പുതിയ പരിപാടിയില്‍ കുടുങ്ങി ഡ്രൈവർമാർ. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പരിശോധനയിൽ പിടിയിലായത് 41 പേർ.
മദ്യപിച്ച് വാഹനം ഓടിക്കുന്ന  ഡ്രൈവർമാരുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ്  നടപടി കർശനമാക്കിയത്. അതേ സമയം തീരുമാനത്തിനെതിരെ മന്ത്രിയെ പ്രതിഷേധം അറിയിച്ചു തൊഴിലാളി സംഘടനകൾ.

കെഎസ്ആർടിസി ബസുകൾ ഇടിച്ചുള്ള അപകടങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു. പട്ടാപ്പകൽ പോലും അമിതവേഗതിയിലും റോഡില്‍ ഭീഷണി പരത്തിയുമാണ്  പല ബസ്സുകളും ഓടിക്കൊണ്ടിരുന്നത്. ഇതിനു പിന്നാലെയാണ്  ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവര്‍മാക്ക് ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിർബന്ധമാക്കിയത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ  അനലൈസര്‍ ടെസ്റ്റിൽ കുടുങ്ങിയത്  41 ഡ്രൈവർമാരാണ്. ഇവരിൽ പലരുടെയും രക്തത്തിൽ 185 നു മുകളിലാണ് മദ്യത്തിന്റെ അളവ്.

പല ജില്ലകളിലും സ്കോഡ് വരുന്നതറിഞ്ഞു ഡ്രൈവർമാർ മുങ്ങുന്ന സാഹചര്യവും ഉണ്ടായി. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് കോർപ്പറേഷന് ഉണ്ടായത്. ഇത്തരത്തിൽ സർവീസ് മുടങ്ങുന്ന സാഹചര്യം ഉണ്ടായാൽ നഷ്ടം ജീവനക്കാരിൽ നിന്നിടാക്കാനാണ്  ഗതാഗത മന്ത്രിയുടെ നിർദേശം. ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതോടെ ഡ്രൈവർമാരുടെ മദ്യപാനം കുറയ്ക്കാനാകുമെന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ. അതേ മന്ത്രിയുടെ തീരുമാനത്തിനെതിരെ  തൊഴിലാളി സംഘടനകൾക്കിടയിൽ തന്നെ മുറുമുറുപ്പ് ശക്തമാണ്. ഇക്കാര്യം സംഘടനാ നേതാക്കൾ മന്ത്രിയെ അറിയിക്കുകയും ചെയ്തു. എന്നാൽ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ പരിശോധനയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നാണ് ഗതാഗത മന്ത്രിയുടെ നിലപാട്. ഇക്കാര്യം അനൗദ്യോഗികമായി  അംഗീകൃത തൊഴിലാളി സംഘടന നേതാക്കളെ  മന്ത്രിയുടെ ഓഫീസ് ഇതിനോടകം തന്നെ അറിയിച്ചതായാണ് വിവരം.



Advertisement