25.4 C
Kollam
Saturday 1st August, 2026 | 11:48:46 AM
Home News International കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഒമ്പത് വയസ്സുകാരി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു, സമഗ്രവും സുതാര്യവുമായ അന്വേഷണം...

കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഒമ്പത് വയസ്സുകാരി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു, സമഗ്രവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഒമ്പത് വയസ്സുകാരിയുടെ മരണത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്.

ഓസ്‌ട്രേലിയന്‍-പാകിസ്താനി വംശജയായ പെണ്‍കുട്ടിയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഭവം പാകിസ്താനിലെ പൊലീസ് നടപടിക്രമങ്ങളെക്കുറിച്ച് ഗുരുതര ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഹാനിയ അഹമ്മദ് (9) എന്ന പെണ്‍കുട്ടിയും കുടുംബവും ജൂണ്‍ 10-ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ചക്വാല്‍ ജില്ലയില്‍ വാടക കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ആയുധധാരികളായ കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ലാഹോറില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തായിരുന്നു സംഭവം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, പെര്‍ത്തിലെ ക്യൂഡെയില്‍ സ്വദേശികളായ ആദില്‍ അഹമ്മദ്, ഭാര്യ ഡോ. സിദ്ര ഖാന്‍, മകള്‍ ഹാനിയ, മകന്‍ അഫാന്‍ (10) എന്നിവര്‍ ഹജ്ജ് തീര്‍ഥാടനത്തിന് ശേഷം പാകിസ്താനിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മോട്ടോര്‍സൈക്കിളിലെത്തിയ രണ്ട് ആയുധധാരികള്‍ ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ആദില്‍ അഹമ്മദ് അടിയന്തര പൊലീസ് സേനയെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ക്രൈം കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പൊലീസ് എത്തിയതോടെ ആക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. അതേസമയം കുടുംബം സഞ്ചരിച്ചിരുന്ന കാറും മുന്നോട്ട് നീങ്ങിയതോടെ, അത് കവര്‍ച്ചാസംഘത്തിന്റെ വാഹനമാണെന്ന് തെറ്റിദ്ധരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

വെടിവെപ്പില്‍ ഹാനിയയ്ക്കും പിതാവിനും സഹോദരനും ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ഹാനിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. പിതാവും സഹോദരനും ചികിത്സയിലാണ്.

പഞ്ചാബ് പൊലീസ് നല്‍കിയ വിശദീകരണത്തില്‍, കവര്‍ച്ചക്കാര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തെന്നും തുടര്‍ന്ന് ഉണ്ടായ ആശയക്കുഴപ്പത്തിനിടെയാണ് ഒരു ഉദ്യോഗസ്ഥന്‍ തെറ്റിദ്ധരിച്ച് കുടുംബത്തിന്റെ വാഹനത്തിലേക്ക് വെടിയുതിര്‍ത്തെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ മരിച്ച പെണ്‍കുട്ടിയുടെ പിതാവ് ഈ വിശദീകരണം തള്ളി. പൊലീസ് തന്നെയാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് അദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ കാറിന്റെ വിവിധ ഭാഗങ്ങളില്‍ വെടിയുണ്ടകള്‍ തുളച്ചുകയറിയതിന്റെ അടയാളങ്ങള്‍ കാണാനാകുന്നുണ്ട്. സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥനെ കൊലക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തതായും മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. കുടുംബത്തെ ആക്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന മുഹമ്മദ് അബ്ബാസ്, മുഹമ്മദ് ഫയ്യാസ് എന്നീ പ്രതികളെ തിരിച്ചറിഞ്ഞതായി പഞ്ചാബ് പൊലീസ് അറിയിച്ചു. പിന്നീട് നടന്ന ഏറ്റുമുട്ടലില്‍ ഇരുവരും കൊല്ലപ്പെട്ടതായും പൊലീസ് അവകാശപ്പെട്ടു.

പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് കഴിഞ്ഞ വര്‍ഷമാണ് കുറ്റകൃത്യങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ക്രൈം കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് രൂപീകരിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആയിരത്തിലധികം പേരെ പൊലീസ് ഏറ്റുമുട്ടലുകളില്‍ കൊലപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.