കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ യാത്രക്കാർ കടുത്ത പരിഭ്രാന്തിയിലാണ്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവരെ തിരികെയെത്തിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചുകഴിഞ്ഞു. പൗരന്മാരുടെ സുരക്ഷ മുൻനിർത്തി യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിസന്ധി നേരിടാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരടക്കമുള്ള മുഴുവൻ ഇന്ത്യക്കാരെയും എംബസിയുടെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് അടിയന്തര നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരുടെ കൃത്യമായ വിവരങ്ങളും തൽസ്ഥിതിയും എത്രയും വേഗം ഔദ്യോഗികമായി പുറത്തുവിടണം. ഇത് നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങളുടെ ആശങ്കയകറ്റാൻ സഹായിക്കും. യാത്രക്കാർക്ക് തങ്ങളുടെ സുരക്ഷയെക്കുറിച്ച് നാട്ടിലെ കുടുംബങ്ങളെ അറിയിക്കാൻ കഴിയുന്ന തരത്തിൽ ഫോൺ വിളിക്കാനടക്കമുള്ള ആശയവിനിമയ സൗകര്യങ്ങൾ വിമാനത്താവളത്തിലും ഷെൽട്ടറുകളിലും ഒരുക്കണമെന്നും ആവശ്യപ്പെട്ടുകഴിഞ്ഞു.
വിവരങ്ങൾ തത്സമയം അറിയാനും അടിയന്തര സഹായങ്ങൾ ഏകോപിപ്പിക്കാനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ടോൾ ഫ്രീ ഹെൽപ്പ് ലൈൻ ഡെസ്ക് സർക്കാർ ഉടൻ ആരംഭിക്കണം. ദുരിതത്തിലായ യാത്രക്കാർക്ക് ടിക്കറ്റ് മാറ്റിയെടുക്കുന്നതിന് വിമാനക്കമ്പനികൾ യാതൊരുവിധ നിരക്കുകളും ഈടാക്കുന്നില്ല എന്ന് കേന്ദ്ര സർക്കാർ കർശനമായി ഉറപ്പാക്കേണ്ടതുണ്ട്. ഈ അടിയന്തര സാഹചര്യത്തിൽ നിലവിലുണ്ടായ പ്രശ്നങ്ങൾക്കിടയിൽ പാസ്‌പോർട്ടും മറ്റ് പ്രധാന യാത്രാരേഖകളും നഷ്ടപ്പെടാൻ സാധ്യതയുള്ളവർക്ക് ഭരണപരമായ കാലതാമസമില്ലാതെ ‘എമർജൻസി സർട്ടിഫിക്കറ്റുകൾ’ ലഭ്യമാക്കി അവരുടെ വേഗത്തിലുള്ള മടക്കയാത്ര സുഗമമാക്കാൻ എംബസി സഹായം നൽകണം.
അടിയന്തര സാഹചര്യം മുൻനിർത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉടൻ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ.





























