Home News Breaking News ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍  ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍  ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി

Advertisement

ടെഹ്‌റാന്‍: രാജ്യത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍  ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. നിലവിലെ സാഹചര്യത്തില്‍ നാവിക ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന യാതൊരു നീക്കവും ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അയല്‍രാജ്യങ്ങളുമായി ഇറാന് യാതൊരു പ്രശ്‌നവുമില്ലെന്നും അവരുമായി നല്ല അയല്‍പക്ക ബന്ധവും സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ അമേരിക്കന്‍ അധിനിവേശത്തിനെതിരായ പ്രതിരോധമാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

മേഖലയിലെ സഹോദര രാഷ്ട്രങ്ങളെയോ അയല്‍ക്കാരെയോ അല്ല, മറിച്ച് അമേരിക്കന്‍ കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യംവെക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇറാന്റെ ഭരണഘടനാസ്ഥാപനങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാജ്യത്ത് കൃത്യമായ ഭരണക്രമം നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ആക്രമിച്ചതായി ഇറാന്‍ അറിയിച്ചെങ്കിലും  ഇറാന്റെ അവകാശവാദം തള്ളി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് രംഗത്തെത്തി. യുഎസ്എസ് ലിങ്കണെ ലക്ഷ്യമിട്ട് വിക്ഷേപിച്ച മിസൈലുകള്‍ കപ്പലിന്റെ അടുത്ത് പോലും എത്തിയില്ലെന്നും വിമാന വാഹിനികപ്പലിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച് യുഎസ് സൈന്യം പ്രതികരിച്ചു.

 ഇറാനെതിരായ ഓപ്പറേഷന്റെ ഭാഗമായി മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും യുഎസ് സൈന്യം പറയുന്നു. നിലവില്‍ മേഖലയിലെ സാഹചര്യങ്ങള്‍ അസ്ഥിരമായി തുടരുകയാണെന്നാണ് യുഎസ് സൈന്യത്തിന്റെ പ്രതികരണം. മരിച്ച സൈനികരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ പിന്നീട് പങ്കുവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, ഒമാന്‍ ഉള്‍ക്കടലില്‍ ഇറാനിയന്‍ കപ്പല്‍ മുക്കിയതായി യുഎസ് സൈന്യം അറിയിച്ചു. ഇറാനെതിരെയുള്ള സൈനിക നടപടിയുടെ തുടക്കത്തില്‍ തന്നെ ഒരു ഇറാനിയന്‍ കപ്പലിനെ ആക്രമിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു. ജമറാന്‍-ക്ലാസ് കോര്‍വെറ്റ് എന്ന കപ്പല്‍ ഒമാന്‍ ഉള്‍ക്കടലിന്റെ അടിത്തട്ടിലേക്ക് ചാ ബഹാര്‍ പിയറില്‍ മുങ്ങുകയാണെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രതികരണം. 

Advertisement