കോഴിക്കോട്: എം.ഡി.എം.എ വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യയെയും താത്കാലിക കായിക അധ്യാപിക മരുതോങ്കര സ്വദേശി കെ.സി. കീർത്തനയെയും വടകര പൊലീസ് അറസ്റ്റ് ചെയ്തു.
ആദ്യം പിടിയിലായ കീർത്തനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ കസ്റ്റഡിയിലെടുത്തത്. കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജില്ലയിലെ ലഹരി വിതരണ ശൃംഖല നിയന്ത്രിച്ചിരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരെന്നും അന്വേഷണത്തിൽ വ്യക്തമായി. ആവശ്യക്കാർ ഇവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചശേഷം സംഘാംഗങ്ങൾ എം.ഡി.എം.എ എത്തിച്ചുനൽകുന്നതായിരുന്നു രീതി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചുവരികയാണ്.




























