പൂരത്തിനൊരുങ്ങി കൊല്ലം. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള കൊല്ലം പൂരം ഇന്ന് വൈകിട്ട് നടക്കും. ആശ്രാമം മൈതാനത്ത് നടക്കുന്ന പൂരത്തിൽ താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും മുഖമുഖം നിന്നാണ് കുടമാറ്റം. ചെറുപൂരങ്ങളായി എത്തിയ 11 ആനകൾ ഇരുഭാഗത്തും നിരക്കും. 15സെറ്റ് വീതം കുടകളാണ് ഓരോ ഭാഗത്തും ഉയർത്തുക. ഇരുഭാഗത്തുമായി മേള പ്രമാണിമാർ ഉൾപ്പെടെ 140 മേളക്കാർ കൊട്ടിക്കയറും. പൂരത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. പൂരം കമ്മിറ്റി വൈസ് ചെയർമാൻ അഡ്വ. വിജയചന്ദ്രൻ അധ്യക്ഷനാകും. മന്ത്രി ജെ ചിഞ്ചുറാണി പങ്കെടുക്കും. തൃക്കടവൂർ ശിവരാജുവാണ് ആശ്രാമം ക്ഷേത്രം തിടമ്പ് ഏറ്റുന്നത്. കുടമാറ്റത്തിന്റെ ഭാഗമായുള്ള കുടകളിൽ എന്തൊക്കെ കൗതുകങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്നത് ഇരുവിഭാഗവും പുറത്തുവിട്ടിട്ടില്ല. ഉച്ചയ്ക്ക് ആനകൾക്ക് നീരാട്ട്, ആനയൂട്ട് എന്നിവ നടക്കും. ശേഷം കടവൂർ അഖിലും സംഘവും നയിക്കുന്ന തിരുമുമ്പിൽ മേളം നടക്കും. ശേഷം കൊടിയിറക്കും. പിന്നീട് ചെറുപൂരങ്ങളുമായി ആശ്രാമം മൈതാനത്തേക്ക് എത്തും. പൂരത്തിനായി പൊലീസ് കർശന സുരക്ഷയും ഒരുക്കിയിട്ടുണ്ട്.





























