Home Blog Page 968

തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 93 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ബാക്കി എട്ട് സീറ്റുകളില്‍ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്തശേഷം ചൊവ്വാഴ്ച പ്രഖ്യാപനം നടത്തും. 17 സീറ്റുകളില്‍ സിപിഐ മത്സരിക്കും. അര്‍ജെഡി മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് ബി ഒരു സീറ്റിലും മത്സരിക്കും. മേയര്‍ ആര്യ രാജേന്ദ്രന്‍ ഇത്തവണ മത്സരിക്കില്ല.

30 വയസ്സിന് താഴെ 13 പേരാണ് സ്ഥാനാര്‍ഥികളായുള്ളത്. അലത്തറയില്‍ മത്സരിക്കുന്ന 23-കാരി മാഗ്നയാണ് പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥി. നാല് സിപിഎം ജില്ലാ കമ്മിറ്റിയംഗങ്ങളും സ്ഥാനാര്‍ഥികളായുണ്ട്. അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, ഐടി ജീവനക്കാര്‍, സിനിമാപ്രവർത്തകർ എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.

31 സീറ്റുകളിലാണ് ഘടകകക്ഷികള്‍ ജനവിധി തേടുക. പട്ടം വാര്‍ഡില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിന്റെ മകള്‍ തൃപ്തി രാജ് മത്സരിക്കും. എസ്.പി. ദീപക് പേട്ടയിലും എസ്. പ്രശാന്ത് കഴക്കൂട്ടത്തും ജനവിധി തേടുമ്പോള്‍ ശാസ്തമംഗലത്ത് മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരേ ആര്‍. അമൃത മത്സരിക്കും. കവടിയാറില്‍ സുനില്‍ കുമാര്‍, മുട്ടടയില്‍ അംശു വാമദേവന്‍ എന്നിവരും മത്സരിക്കുന്നു. ആദ്യഘട്ടമായ ഡിസംബര്‍ ഒന്‍പതിനാണ് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ്.

ശാസ്താംകോട്ട പഞ്ചായത്തിലെ 27 അങ്കണവാടികൾക്കും മിക്സി നൽകി

ശാസ്താംകോട്ട:ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 27 അങ്കണവാടികൾക്കും മിക്സി നൽകി.പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗുരുകുലം രാകേഷ് അദ്ധ്യക്ഷത വഹിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീരാജി സ്വാഗതം പറഞ്ഞു.സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ തുമ്പോടൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഐ.ഷാനവാസ്.ആർ.അജയകുമാർ, മുരളീധരൻ പിള്ള,പ്രകാശിനി,പ്രീതാകുമാരി,നസീമ ബീവി,ഹരികുമാർ,ശ്രീലത,രാജശ്രീ /ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.സീമ എന്നിവർ സംസാരിച്ചു.ചടങ്ങിൽ അങ്കണവാടി ടീച്ചറർമാരെ ആദരിച്ചു.

പത്തനാപുരത്ത് നിന്ന് മലനട ക്ഷേത്രം വഴി ആലപ്പുഴയ്ക്ക് ട്രാൻ.സർവ്വീസ് ആരംഭിച്ചു

ശാസ്താംകോട്ട:പത്തനാപുരത്ത് നിന്ന് പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം -വണ്ടാനം മെഡിക്കൽ കോളേജ് വഴി ആലപ്പുഴയ്ക്ക് പുതുതായി ട്രാൻ.സർവ്വീസ് ആരംഭിച്ചു.രാവിലെ 6.20ന് പത്തനാപുരത്ത് നിന്ന് തുടങ്ങി കടുവാത്തോട്,ഏനാത്ത്,കടമ്പനാട് വഴി 7.10ന് മലനടയിൽ എത്തിച്ചേരും.തുടർന്ന്
ചക്കുവള്ളി – പുതിയകാവ് – കായംകുളം -വണ്ടാനം മെഡിക്കൽ കോളേജ് വഴി ആലപ്പുഴ.10.30 ന് ആലപ്പുഴയിൽ നിന്നും തിരിച്ച് കായംകുളം – അടൂർ – പത്തനാപുരം വഴി പുനലൂർ.ഉച്ചയ്ക്ക് 1.30ന് ഇവിടെ നിന്നും തിരിച്ച് ഇതേ റൂട്ട് വഴി ആലപ്പുഴ.വൈകിട്ട് 4.30ന് തിരിച്ച് കായംകുളം – പുതിയകാവ് – ചക്കുവള്ളി -മലനട -കടമ്പനാട് ഏനാത്ത് വഴി പത്തനാപുരത്ത് എത്തിച്ചേരുന്ന ക്രമത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.പുതിയ സർവ്വീസിന് മലനട ക്ഷേത്രത്തിൽ ദേവസ്വം ഭരണസമിതി സ്വീകരണം നൽകി.ദേവസ്വം മുഖ്യ ഊരാളി ശിവൻകുട്ടിയുടെ കാർമ്മികത്വത്തിലാണ് സ്വീകരണം നൽകിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മംഗലത്ത്,പ്രസിഡൻ്റ് രവി,സെക്രട്ടറി ബിജു കുമാർ,ഖജാൻജി ആനന്ദൻ,വൈസ് പ്രസിഡൻ്റ് ശ്രീനിലയം സുരേഷ്,ഭരണസമിതി അംഗം അജയകുമാർ,വാർഡ് മെമ്പർ രാജേഷ് പുത്തൻപുര,പൊതുപ്രവർത്തകരായ പ്രദീപ്,കുഞ്ഞുമോൻ മണലേൽ എന്നിവർ പങ്കെടുത്തു.

അടൂരിൽനാലു വയസ്സുകാരനുമായി പിതാവ് സ്വകാര്യ ബസിന് മുന്നിൽ ചാടി

അടൂര്‍. നാലു വയസ്സുകാരനുമായി പിതാവ് സ്വകാര്യ ബസിന് മുന്നിൽ ചാടി. ബസ് ഡ്രൈവറുടെ ശ്രദ്ധമൂലം വലിയ അപകടമാണ് ഒഴിവായത്

ഇന്ന് രാവിലെ 9 30 ഓടെ യാണ് അടൂർ നഗരത്തിൽ പിതാവ് നാലു വയസ്സുകാരനുമായി സ്വകാര്യ ബസ്സിനു മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പത്തനംതിട്ട അടൂർ- ചവറ പാതയിൽ സർവീസ് നടത്തുന്ന അശ്വിൻ എന്ന ബസ്സിന് മുന്നിലാണ് ആദിക്കാട്ടുകുളങ്ങര സ്വദേശി കുഞ്ഞുമായി ചാടിയത്. ബസ്സിനു മുന്നിലേക്ക് ഇവർ വരുന്നത് കണ്ടതോടെ ഡ്രൈവർ ശക്തമായി ബ്രേക്ക് ചവിട്ടി. ഇതോടെ ഒഴിവായത് വലിയ അപകടം. യുവാവും കുട്ടിയും വണ്ടിയുടെ അടിയില്‍ വീണുവെങ്കിലും ടയര്‍ ശരീരത്തില്‍ കയറിയില്ല. ഇവിടെനിന്നും കുട്ടിയുമായി ഇഴഞ്ഞിറങ്ങി ഇയാള്‍ ഓടിയെങ്കിലും നാട്ടുകാര്‍ പിടികൂടി

അശ്വിൻ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ഉണ്ണിയുടെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. വർഷങ്ങളായി ബസ് ഓടിച്ചുള്ള അനുഭവസമ്പത്താണ് മുതൽക്കൂട്ടായത്.. നാലു വയസ്സുകാരന്റെയും പിതാവിന്‍റെയും ജീവൻ രക്ഷിക്കാൻ ആയതിൽ സന്തോഷമെന്ന ബസ് ഡ്രൈവർ ഉണ്ണി

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ് കുഞ്ഞുമായി കടന്നുകളയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു.
അടൂർ ജനറൽ ആശുപത്രിയിൽ വച്ച് ഭാര്യയെ കാണാതായതിലുള്ള വിഭ്രാന്തി മൂലമാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പോലീസിൽ നിന്ന് പ്രാഥമികമായി ലഭിക്കുന്ന സൂചന

ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് പൂജാരിയിൽ നിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ

പാലക്കാട്.ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് പൂജാരിയിൽ നിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. മണ്ണാർക്കാട് പയ്യനടംസ്വദേശി മുബീനയാണ് (35) പാലക്കാട് സൗത്ത് പൊലീസിൻ്റെ പിടിയിലായത്.ഒന്നര വർഷത്തോളം നീണ്ട തട്ടിപ്പിനൊടുവിൽ മുങ്ങിയ യുവതിയെ പിടികൂടിയത് എറണാകുളത്ത് വെച്ച്,ഡോ. നിഖിത ബ്രഹ്മദത്തൻ എന്ന വ്യാജ പേരിലായിരുന്നു യുവതി പരാതിക്കാരനെ പരിചയപ്പെട്ടത്

കുന്നന്താനത്ത് വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട. കുന്നന്താനത്ത് വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പാലയ്ക്കൽതകിടി അമ്പാടി ക്ഷേത്രത്തിന് സമീപം ആണ് സംഭവം.കരൂർ വീട്ടിൽ ലിസിയാണ് മരിച്ചത്. മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സമീപവാസികൾ. ഭർത്താവിനൊപ്പം ആയിരുന്നു താമസം. ഭർത്താവും മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി നാട്ടുകാർ

ഭർത്താവിനെ പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി.മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.സംഭവത്തിൽ കീഴ് വായ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചു

കമല്‍ഹാസനേയും രജനികാന്തിനേയും എക്‌സില്‍ അണ്‍ഫോളോ ചെയ്ത് സംവിധായകന്‍ ലോകേഷ് കനകരാജ്

കമല്‍ഹാസനേയും രജനികാന്തിനേയും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അണ്‍ഫോളോ ചെയ്ത് സംവിധായകന്‍ ലോകേഷ് കനകരാജ്. കമലും രജനിയും ഒന്നിക്കുന്ന ചിത്രം ലോകേഷ് സംവിധാനംചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രം സുന്ദര്‍.സിയാണ് സംവിധാനം ചെയ്യുന്നത്. കൂലിയുടെ പരാജയമാണ് ലോകേഷിനെ ഒഴിവാക്കിയതായി പറയപ്പെടുന്നത്.

മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ തുടങ്ങി വലിയ വിജയചിത്രങ്ങളുടെ ഒരു നിര തന്നെ സമ്മാനിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. തമിഴ്‌സിനിമയിലെ രണ്ട് ഇതിഹാസങ്ങള്‍ ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് ആയിരിക്കുമെന്നായിരുന്നു വിവരം. എന്നാല്‍, ലോകേഷ് സംവിധാനംചെയ്ത ‘കൂലി’ എന്ന സിനിമ തിയറ്ററുകളില്‍ വേണ്ടത്ര വിജയിക്കാതെ വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
അതേസമയം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ഡി.സി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ലോകേഷ് കനകരാജ്. വാമിഖ ഗബ്ബിയാണ് നായിക.

യോഗ്യതയില്ലാതെ അപേക്ഷിച്ചാല്‍ കര്‍ശന നടപടിയുമായി പിഎസ്‌സി

കോഴിക്കോട്: പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തസ്തികളില്‍ നിശ്ചിതയോഗ്യതയോ ഇല്ലാത്ത തത്തുല്യ/ഉയര്‍ന്ന യോഗ്യതയോ അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പിഎസ്സി അറിയിച്ചു.

വിജ്ഞാപന പ്രകാരമുള്ള യോഗ്യതകള്‍ക്ക് പുറമെ സമാനയോഗ്യതയുള്ളവര്‍ക്ക് തത്തുല്യ/ഉയര്‍ന്ന യോഗ്യത അവകാശപ്പെട്ട് അപേക്ഷ നല്‍കാന്‍ അവസരം നല്‍കുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്ത് അപേക്ഷ നല്‍കാന്‍ യോഗ്യതയില്ലാത്തവരും സമാനയോഗ്യതയില്ലാത്തവരും അപേക്ഷ നല്‍കുന്നതും കണ്‍ഫര്‍മേഷന്‍ നല്‍കുന്നതും പിഎസ്സിയുടെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഈ നിര്‍ദേശം. വിവിധ തസ്തികള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന തത്തുല്യ/ ഉയര്‍ന്ന യോഗ്യത സംബന്ധിച്ച വ്യവസ്ഥകളും വിജ്ഞാപനത്തോടൊപ്പം പിഎസ്സി വ്യക്തമാക്കാറുണ്ട്.

  • വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ച യോഗ്യതകള്‍ക്ക് പുറമെ എക്സിക്യൂട്ടീവ്/സ്റ്റാന്‍ഡിങ് ഉത്തരവുകള്‍ മുഖേനയുള്ള യോഗ്യതകള്‍ സ്വീകരിക്കും.
  • നിശ്ചിത യോഗ്യതയ്ക്കു തത്തുല്യമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന യോഗ്യതകളും നിര്‍ദിഷ്ട യോഗ്യതകള്‍ അടിസ്ഥാന യോഗ്യതക്കായുള്ള ഉയര്‍ന്ന യോഗ്യതയും സ്വീകരിക്കും.
  • തത്തുല്യ/ ഉയര്‍ന്ന യോഗ്യത സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ പിഎസ് സി ആവശ്യപ്പെടുന്ന സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാക്കണം.
    17-07-1965 ലെ GO(MS) No.526/PD യിലെ വ്യവസ്ഥകള്‍ പ്രകാരം പാര്‍ലമെന്റ് / സംസ്ഥാന നിയമസഭകള്‍ പാസാക്കിയ നിയമപ്രകാരം സ്ഥാപിതമായ യുജിസി അംഗീകൃത സര്‍വകലാശാലകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന ഡിഗ്രികള്‍/ഡിപ്ലോമകള്‍ എന്നിവ സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള നിയമനങ്ങള്‍ക്കു സ്വീകരിക്കും. ഈ സ്ഥാപനങ്ങള്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പിഎസ് സി തുല്യത സര്‍ട്ടിഫിക്കറ്റ്/ സര്‍ക്കാര്‍ ഉത്തരവ് ആവശ്യപ്പെടാറില്ല.

കെ. ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; നിയമന ഉത്തരവിറക്കി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍ ചീഫ് സെക്രട്ടറിയായ ജയകുമാര്‍ നിലവിൽ ഇൻസ്‌റ്റി‌റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്‌ടറാണ്.

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു. കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും മികവ് കാഴ്ചവെച്ചിട്ടുണ്ട്.

വരാനിരിക്കുന്ന ശബരിമല സീസണ് മുന്‍ഗണന നല്‍കുമെന്ന് ജയകുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിക്കിടയില്ലാതെ സാധാരണക്കാരായ ഭക്തർതക്ക് ദർശന സൗകര്യം ഒരുക്കും. ആവശ്യമായ പരിഷ്കാരങ്ങൾ കൂട്ടായി തീരുമാനിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുപരിപാടിയിലെത്തി മേയര്‍ക്ക് രാജിക്കത്ത് കോഴിക്കോട് കോണ്‍ഗ്രസ് കൗണ്‍സിലര്‍; പിന്നീട് എഎപിയില്‍ ചേര്‍ന്നു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിനിടെ കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് നടക്കാവ് വാര്‍ഡ് കൗണ്‍സിലര്‍ അല്‍ഫോന്‍സാ മാത്യു രാജിവെച്ച് ആംആദ്മി പാര്‍ട്ടിയില്‍ (എഎപി) ചേര്‍ന്നു. മാവൂര്‍ റോഡ് വാര്‍ഡില്‍ ആംആദ്മി സ്ഥാനാര്‍ഥിയായി ഇവര്‍ മത്സരിക്കും. പൊതുപരിപാടിയിലെത്തിയാണ് അല്‍ഫോന്‍സ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന് രാജിക്കത്ത് കൈമാറിയത്.
അതിനിടെ, സീറ്റ് വിഭജനത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ചാലപ്പുറം സീറ്റ് സിഎംപിക്ക് നല്‍കിയതിലും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. തര്‍ക്കത്തെ തുടര്‍ന്ന് മണ്ഡലം പ്രസിഡന്റ് രാജി ഭീഷണി മുഴക്കി. ചാലപ്പുറം മണ്ഡലം പ്രസിഡന്റ് എം. അയൂബ് ഉള്‍പ്പടെയുള്ള വരാണ് രാജി കത്ത് നല്‍കിയത്. സീറ്റ് സിഎംപിയില്‍ നിന്നും തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇവരുടെ പ്രതിഷേധം.
ഡിസിസി ഓഫീസില്‍ എത്തിയാണ് മണ്ഡലം പ്രസിഡന്റ് അയൂബ് ഉള്‍പ്പടെ ഉള്ളവര്‍ രാജി നല്‍കിയത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിസിസിയില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നതിനിടെയാണ് നാടകീയമായ പ്രതിഷേധം നടന്നത്. ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച അയ്യൂബിനെ നേതാക്കള്‍ ഇടപെട്ട് ഓഫീസിന് അകത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നാലെയാണ് തനിക്ക് പറയാനുള്ള ത് നേതൃത്വത്തെ അറിയിച്ചെന്നും, ശേഷം തീരുമാനം പ്രഖ്യാപിക്കും എന്നും അയ്യൂബ് അറിയിച്ചത്.
തീരുമാനം തിരുത്താന്‍ രാത്രി വരെ സമയം നല്‍കുമെന്നും അതിന് ശേഷം വാര്‍ത്താ സമ്മേളനമെന്നും പ്രതിഷേധവുമായി എത്തിയ നേതാക്കള്‍ പറഞ്ഞു. സിഎംപിക്ക് നല്‍കിയത് കോണ്‍ഗ്രസിന്റെ കുത്തക സീറ്റാണെന്നതാണ് പ്രതിഷേധത്തിന് കാരണമായത്.