പതിനഞ്ചുകാരിക്കും ആൺസുഹൃത്തിനും ‘കള്ള് ’നൽകി; ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി

വാടാനപ്പള്ളി: പതിനഞ്ചുകാരിക്കും ആൺസുഹൃത്തിനും കള്ളു നൽകിയതിനു എക്സൈസ് കമ്മിഷണർ ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത വ്യക്തിക്കു മദ്യം വിൽക്കരുതെന്ന അബ്കാരി ചട്ടം ലംഘിച്ചെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി.

ഷാപ്പ് മാനേജരെയും പതിനഞ്ചുകാരിയുടെ ആൺസുഹൃത്തിനെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന ഇവർ ഒരാഴ്ച മുൻപാണു പുറത്തിറങ്ങിയത്. ഈ ഷാപ്പ് നടത്തുന്ന ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആറു ഷാപ്പുകൾക്കു നോട്ടിസും നൽകി.

ഈ മാസം രണ്ടിന് തമ്പാൻകടവു കള്ളുഷാപ്പിലായിരുന്നു സംഭവം. വൈകുന്നേരം ബീച്ച് കാണാനെത്തിയ നന്തിക്കര സ്വദേശികളായ പതിനഞ്ചുകാരിയും ആൺസുഹൃത്തും ഷാപ്പിൽ കയറി മദ്യപിച്ചു. ലഹരിയിൽ സ്നേഹതീരം ബീച്ചിൽ കറങ്ങിനടക്കുന്നതിനിടെ പൊലീസ് തടഞ്ഞുനിർത്തി വിവരം തിരക്കി. പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നു വ്യക്തമായതോടെ മൂന്നിന് ആൺസുഹൃത്തിനെയും ഷാപ്പ് മാനേജരെയും ചോദ്യംചെയ്യലിനായി വിളിപ്പിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.

എഫ്ഐആറിന്റെ പകർപ്പുസഹിതം പൊലീസ് എക്സൈസിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്വമേധയാ കേസെടുത്തു. അബ്കാരി ചട്ടം ലംഘിച്ചു മദ്യം വിളമ്പിയതാണു മാനേജർക്ക് എതിരെയുള്ള കുറ്റം. സംസ്ഥാനത്ത് മദ്യവും കള്ളും വാങ്ങാനും ഉപയോഗിക്കാനും ഉള്ള കുറഞ്ഞ പ്രായം 23 ആണ്. എക്സൈസ് കമ്മിഷണറുടെ അന്വേഷണത്തിലും ചട്ടലംഘനം സ്ഥിരീകരിച്ചതോടെ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി. ഷാപ്പിന്റെ ലൈസൻസി നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ ലൈസൻസ് നീക്കം ചെയ്യും.

Advertisement