പതിനഞ്ചുകാരിയെ പീഡിപ്പിച്ചശേഷം കൊന്ന് കുഴിച്ചുമൂടിയ കേസ്: പ്രതിക്ക് 20 വർഷം തടവുശിക്ഷ

കോട്ടയം: പതിനഞ്ചുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊന്നു കുഴിച്ചിട്ട കേസിൽ പ്രതിക്ക് 20 വർഷം തടവുശിക്ഷ. മണർകാട് മാലം കു‌‌‌ഴിനാഗനിലത്തിൽ അജേഷിനെയാണ് (39) അഡീഷനൽ ജില്ലാ കോടതി (1) ശിക്ഷിച്ചത്. അജേഷ് കുറ്റക്കാരനെന്നു കോടതി ഇന്നലെ വിധിച്ചിരുന്നു.

2019 ജനുവരി 17ന് ആയിരുന്നു കൊലപാതകം. അയർക്കുന്നത്ത് ഹോളോബ്രിക്സ് സ്ഥാപനത്തിലെ ടിപ്പർ ലോറി ഡ്രൈവറായിരുന്ന അജേഷ്, തൈക്കൂട്ടം സ്വദേശിയായ പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. പെൺകുട്ടിയെ സ്ഥാപനത്തിലെ താമസസ്ഥലത്തേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു.

സ്ത്രീകളുമായി വഴിവിട്ടു ബന്ധം പുലർത്തിയിരുന്ന അജേഷ് പെൺകുട്ടിയുടെ പിതാവിന്റെ പരിചയക്കാരനുമായിരുന്നു. ഇവർ ഒരുമിച്ചിരുന്നു നേരത്തേ മദ്യപിച്ചിരുന്നതായും അജേഷ് മൊഴി നൽകി. പെൺകുട്ടിയെ പതിവായി ഫോണിൽ വിളിച്ചിരുന്ന അജേഷ് ഇടക്കാലത്ത് ഇത് നിർത്തി. സംഭവത്തിന് ഏതാനും ആഴ്ചകൾക്കു മുൻപാണ് പ്രണയം നടിച്ചു വീണ്ടും വിളി തുടങ്ങിയത്. സംഭവദിവസം ഉച്ചയോടെ ഫോണിൽ വിളിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഡ്രൈവറായി ജോലി നോക്കുന്ന ഹോളോബ്രിക്സ് സ്ഥാപനത്തിലെ മുറിയിലെത്തിച്ചാണ് പീഡനത്തിനു ശ്രമിച്ചത്. പീഡന ശ്രമം എതിർത്തതോടെ പെൺ‌കുട്ടിയുടെ കഴുത്തിൽ ദുപ്പട്ടയും കയറും കുരുക്കിട്ടു മുറുക്കി അബോധാവസ്ഥയിലാക്കിയെന്നും ശ്വാസം മുട്ടിയാണു പെൺകുട്ടി മരിച്ചതെന്നും അജേഷ് മൊഴിനൽകിയിരുന്നു. മൃതദേഹം ഈ മുറിയിലൊളിപ്പിച്ച ശേഷം പുറത്തു പോയ അജേഷ് രാത്രിയിൽ തിരികെ വന്നു കുഴിച്ചു മൂടുകയായിരുന്നു.

പെൺകുട്ടിയെ കുഴിച്ചു മൂടിയ ശേഷം പിറ്റേദിവസവും അജേഷ് ഡ്രൈവർ ജോലി തുടർന്നു. പെൺകുട്ടിയെ കാണാതായി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ ഫോണിലേക്ക് അജേഷ് വിളിച്ചിരുന്നുവെന്ന വിവരം ബന്ധുക്കൾ പൊലീസിനു കൈമാറിയതാണ് കേസിനു തുമ്പായത്.

Advertisement