ഇന്ത്യയിൽ വൺവെബ് സാറ്റലൈറ്റ് ഇന്റർനെറ്റ് സർവീസ് ജൂലൈയിൽ തുടങ്ങും – റിപ്പോർട്ട്

ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ വൺവെബിന് ഇന്ത്യയിൽ ഈ വർഷം ജൂലൈയോടെ വാണിജ്യ സേവനങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ സ്‌പേസ്‌കോം നയം ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൺവെബിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ സുനിൽ ഭാരതി മിത്തലും പറഞ്ഞു.

ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ ലഭ്യമാക്കാനുള്ള ലാൻഡിങ് അനുമതിയും മാർക്കറ്റ് ആക്‌സസ് ക്ലിയറൻസുകളും ഉൾപ്പെടെ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള എല്ലാ നിയമപരമായ അംഗീകാരങ്ങളും വൺവെബിന് ഉടൻ ലഭിക്കും. ഇന്ത്യയിൽ ഉപഗ്രഹങ്ങളിൽ നിന്ന് ബ്രോഡ്‌ബാൻഡ് സേവനം ലഭ്യമാക്കുന്ന ആദ്യത്തെ കമ്പനിയായി വൺവെബ് മാറുമെന്നും കമ്പനി മേധാവി പറഞ്ഞു.

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനുകൾക്കായി സ്പെക്‌ട്രം നേരിട്ട് അനുവദിക്കണമെന്നും അത് ലേലം ചെയ്യരുതെന്നും മിത്തൽ പറഞ്ഞതായി ഒരു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൺവെബ് ഇന്ത്യ ഇതിനകം തന്നെ കേന്ദ്ര സർക്കാരിന് എഫ്ഡിഐ (വിദേശ നേരിട്ടുള്ള നിക്ഷേപം) അപേക്ഷ നൽകിയിട്ടുണ്ട്. നിലവിൽ, വൺവെബ് ഇന്ത്യ പൂർണമായും ഭാരതി എയർടെല്ലിന്റെ ഉടമസ്ഥതയിലാണ്.

വൺവെബ് ഇന്ത്യയ്ക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ (DoT) നിന്ന് ജിഎംപിസിഎസ് (Global Mobile Personal Communication by Satellite Services) ലൈസൻസ് ഇതിനകം ലഭിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ആദ്യം സേവനങ്ങൾ ആരംഭിക്കുന്നതിനാൽ സ്റ്റാർലിങ്ക് പോലുള്ള കമ്പനികളെക്കാൾ വൺവെബിന് മേൽക്കൈ ലഭിക്കുമെന്നാണ് കരുതുന്നത്. സർക്കാർ സ്‌പേസ്‌കോം നയം അവതരിപ്പിച്ചുകഴിഞ്ഞാൽ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനും ഇന്ത്യൻ വിപണിയിലും നീക്കം നടത്താനാകും.

വ്യക്തികളെ സംബന്ധിച്ചിടത്തോളം സ്‌പേസ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ചെലവ് നിലവിൽ മൊബൈൽ സേവനങ്ങൾക്ക് നൽകേണ്ടതിനേക്കാൾ കൂടുതലായിരിക്കുമെന്ന് മിത്തൽ പറഞ്ഞു. എന്നാൽ 30 മുതൽ 40 വരെ വീടുകളുള്ള ഒരു പ്രദേശത്തിന് ഇത് ഉപയോഗിക്കുകയാണെങ്കിൽ ചെലവ് കുറയും. ജൂലൈയിൽ കമ്പനിക്ക് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചാൽ ഉടൻ തന്നെ സേവനങ്ങൾ ആരംഭിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement