ന്യൂഡൽഹി: രാജ്യത്തെ നഗരങ്ങളിൽ പറക്കും ബസ് എന്ന പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ കലർത്തിയ ഇ20 പെട്രോളിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഗഡ്കരിയുടെ പുതിയ പദ്ധതിയുടെ വാഗ്ദാനങ്ങൾ. നഗര യാത്ര എളുപ്പമാക്കാൻ ഇന്ത്യ പറക്കും ബസ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. ഇതു ഭാവിയിൽ വിപ്ലവമാകും. ലഖ്നൗവിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പാഴാണ് ഗഡ്കരി പദ്ധതിയെക്കുറിച്ച് പറഞ്ഞത്.
‘പറക്കും ബസ്, അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇന്ത്യയുടെ ഗതാഗത രംഗത്തെ ആധുനികവത്കരിക്കാനുള്ള സർക്കാരിന്റെ വിശാലമായ ആശയമാണ്. പദ്ധതിയുടെ സമയപരിധിയോ സാങ്കേതിക വിശദാംശങ്ങളോ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. നഗരങ്ങളിലെ മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കും. ഇലക്ട്രിക് വാഹനങ്ങൾ, ബദൽ ഇന്ധനങ്ങൾ, റോപ്പ്‌വേകൾ, കേബിൾ കാറുകൾ, നഗര വ്യോമ ഗതാഗതം എന്നിവയുടെ വികസനത്തിനും പദ്ധതി കാരണമാകും’.
‘നഗര ഗതാഗതത്തിൽ ഗണ്യമായ മാറ്റം പറക്കുന്ന ബസുകൾ വരുത്തും. പ്രത്യേകിച്ച് ജനസാന്ദ്രതയുള്ള റോഡ് ഗതാഗതം വെല്ലുവിളിയായി തുടരുന്ന നഗരങ്ങളിൽ. ഇന്ത്യയിലെ അതിവേഗം വളരുന്ന നഗര ജനസംഖ്യയ്ക്ക് വേഗമേറിയതും വൃത്തിയുള്ളതും കൂടുതൽ കാര്യക്ഷമവുമായ യാത്രാസൗകര്യം സൃഷ്ടിക്കാനും പറക്കും ബസിന് സാധിക്കും’- ഗഡ്കരി വ്യക്തമാക്കി.




























