മൈസൂരു: അന്തരിച്ച വിഖ്യാത ഗായിക എസ്. ജാനകിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മൈസൂരു മഹാരാജാസ് ഗ്രൗണ്ടിലേക്ക് എത്തുന്നത് ആയിരങ്ങൾ. ഞായറാഴ്ച രാവിലെയോടെ പൊതുദർശനം ആരംഭിച്ചു. പ്രമുഖരും സാധാരണക്കാരുമായി ഒട്ടേറെപ്പേരാണ് മഹാരാജാസ് ഗ്രൗണ്ടിലേക്ക് എത്തുന്നത്. വൈകിട്ട് ഹാനിയഹുണ്ഡി ഫാം ഹൗസിലാണ് സംസ്കാരം.
കർണാടക സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയാണ് എസ്. ജാനകിയുടെ സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. സംഗീത സംവിധായകൻ ഹംസലേഖ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരമർപ്പിക്കാൻ എത്തി.
രാവിലെ എട്ടരയോടെയാണ് പൊതുദർശനം ആരംഭിച്ചത്. നാലരവരെ മഹാരാജാസ് ഗ്രൗണ്ടിൽ ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കും. തുടർന്ന് ഹാനിയഹുണ്ഡി ഫാം ഹൗസിലേക്ക് മൃതദേഹം കൊണ്ടുപോകും. അഞ്ചു മണിയോടെയാണ് സംസ്കാരച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
ജാനകിയമ്മയുടെ ആഗ്രഹപ്രകാരമാണ് മൈസൂരുവിൽ അന്ത്യവിശ്രമത്തിനുള്ള സൗകര്യം ഒരുക്കുന്നത്. കൊച്ചുമകൾ അപ്‌സര മരണാനന്തര ചടങ്ങുകൾ നിർവഹിക്കും.
മൈസൂരു അപ്പോളോ ആശുപത്രിയിലായിരുന്നു എസ്. ജാനകിയുടെ അന്ത്യം. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെത്തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഐ.സി.യുവിലേക്ക് മാറ്റി. ഇന്നലെ രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്.
































