കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരുപൂരിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പതിനൊന്ന് വയസുകാരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. അതിക്രൂരമായ പീഡനത്തിനിരയായ പെൺകുട്ടിയുടെ മരണകാരണം തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണെന്നാണ് കണ്ടെത്തൽ. വെള്ളത്തിൽ വീണ ശേഷമാണ് കുട്ടി മരിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ ബിജെപി പ്രവർത്തകനടക്കം കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി.
പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് തലയ്ക്കേറ്റ പരിക്കിനെത്തുടർന്നുണ്ടായ അമിത രക്തസ്രാവവും വെള്ളം ശ്വാസകോശത്തിൽ കടന്നതുമാണ്പ പെൺകുട്ടിയുടെ മരണകാരണമെന്ന് വ്യക്തമാക്കുന്നത്. ചാക്കിൽ കെട്ടിയ നിലയിൽ കുളത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സ്വകാര്യ ഭാഗങ്ങളിൽ മാരകമായി പരിക്കേറ്റതായും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങൾ കടിച്ചു കീറിയതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
നഖം കൊണ്ടുള്ള പാടുകളും ശരീരത്തിലുണ്ടന്ന് കണ്ടത്തിയതിനാൽ അതിക്രൂര പീഡനത്തിനാണ് പെൺകുട്ടി ഇരയായതെന്നാണ് നിഗമനം. പീഡനത്തിന് പിന്നാലെ പെൺകുട്ടിയുടെ തലയിൽ ആയുധം കൊണ്ട് അടിക്കുകയോ കഠിനമായ പ്രതലത്തിൽ തല ഇടിക്കുകയോ ചെയ്തതിൻ്റെ തെളിവുകളും പൊലീസിന് കിട്ടി. പെൺകുട്ടിയുടെ ശ്വാസകോശത്തിലും വയറ്റിലും വെള്ളം കണ്ടെത്തിയതിനാൽ കുളത്തിലേക്ക് എറിയുമ്പോൾ പെൺകുട്ടിക്ക് ജീവനുണ്ടായിരുന്നു എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.




























