കോക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകന്‍ അഭിജിത്ത് ദീപ്കെ ഡൽഹിയിൽ എത്തി. പാര്‍ട്ടി സ്ഥാപനത്തിന് ശേഷം ആദ്യമായിട്ടാണ് അഭിജിത്ത് രാജ്യത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രശസ്തി നേടിയ സറ്റയറിക്കല്‍ പാര്‍ട്ടിക്കെതിരെ രൂക്ഷ നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് സ്ഥാപകന്‍റെ വരവ്. ഡല്‍ഹിയില്‍ സമാധാനപരമായ പ്രക്ഷോഭം നടത്തുമെന്ന് ദീപ്കെ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ 2000 പൊലീസുകാരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ വന്‍ സോഷ്യല്‍ മീഡിയ പിന്തുണ കണക്കാക്കിയാണ് നടപടി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പാര്‍ട്ടിയുടെ ആദ്യ പ്രതിഷേധ പരിപാടി ജന്തര്‍ മന്തറിലാണ് നടത്താനുദ്ദേശിച്ചിരിക്കുന്നത്. സമാധാനപൂര്‍ണമായി നടപ്പാക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന പ്രതിഷേധത്തില്‍ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുവേണം പങ്കെടുക്കാന്‍ എന്ന് നേരത്തെ തന്നെ പാര്‍ട്ടി വക്താക്കള്‍ ആഹ്വാനം ചെയ്തിരുന്നു.




























