ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ചയിലേക്ക് നയിച്ച ഗുരുതരമായ വീഴ്ചകളിൽ കൃത്യമായ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. പരീക്ഷാ അട്ടിമറികൾ വിദ്യാർത്ഥികൾക്ക് മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും വലിയ മാനസികാഘാതമാണ് ഉണ്ടാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. നമ്മുടെ യുവാക്കളെ ഒരു തരത്തിലും നിരാശപ്പെടുത്താൻ പാടില്ലെന്ന് ജസ്റ്റിസ് പിഎസ് നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മെഡിക്കൽ പ്രവേശന പരീക്ഷകൾ നടത്തുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുനഃസംഘടിപ്പിക്കുകയോ കൂടുതൽ ശക്തവും സ്വതന്ത്രവുമായ മറ്റൊരു സംവിധാനത്തിന് ചുമതല നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു പരമോന്നത കോടതി.
യഥാർത്ഥ വ്യക്തികളിൽ കൃത്യമായ ഉത്തരവാദിത്തം ചുമത്തുന്നത് വരെ ഇത്തരം പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന് സുപ്രീം കോടതി ഓർമ്മിപ്പിച്ചു. ലക്ഷക്കണക്കിന് കുട്ടികളുടെ വികാരങ്ങളാണ് ഇതിനോട് ചേർന്നുനിൽക്കുന്നത്. അതേസമയം, യുവാക്കളുടെ ആശങ്കകളെ കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തിപരമായി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വരാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്കായി പുതിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട കോടതി, ഹർജികൾ അടുത്ത ജൂലൈ രണ്ടാം വാരത്തിൽ വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.
നേരത്തെ മെയ് മൂന്നിന് നടന്ന നീറ്റ്-യുജി.പരീക്ഷ പേപ്പർ ചോർച്ച ആരോപണങ്ങളെത്തുടർന്ന് മെയ് 12-നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഔദ്യോഗികമായി റദ്ദാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 21-നാണ് പുതിയ പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ സി.ബി.ഐ. ആണ് വിശദമായി അന്വേഷിക്കുന്നത്. മുൻപ് 2024-ൽ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സമയത്തും പരീക്ഷ പൂർണ്ണമായി റദ്ദാക്കാൻ സുപ്രീം കോടതി തയ്യാറായിരുന്നില്ലെങ്കിലും, പരീക്ഷാ അട്ടിമറികൾ തടയുന്നതിനും പൊതുപരീക്ഷകൾ റദ്ദാക്കുന്നതിനുമുള്ള കൃത്യമായ മാനദണ്ഡങ്ങൾ മുൻനിർത്തി കോടതി വിവിധ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

































