Home News National ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പഴ്സനല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതക കേസില്‍ മൂന്ന് പേര്‍...

ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പഴ്സനല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതക കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍….യുപിഐ പേയ്‌മെന്റ് നിര്‍ണായകമായി

Advertisement

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പഴ്സനല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതക കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വിശാല്‍ ശ്രീവാസ്തവ, രാജ് സിങ്, മായങ്ക് മിശ്ര എന്നിവരെയാണ് ബിഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമായി പിടികൂടിയത്. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ബാലിയിലെ ടോള്‍ ബൂത്തില്‍ പ്രതികള്‍ നടത്തിയ യുപിഐ പേയ്‌മെന്റ് പിന്തുടര്‍ന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ പൊലീസ് സേനകള്‍ സംയുക്തമായാണ് അന്വേഷണം നടത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, ടോള്‍ പ്ലാസയില്‍ പണമടച്ച കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പിടിയിലായ മൂന്ന് പേരും ഒരേ കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്. ടോള്‍ ബൂത്തില്‍ ഇവര്‍ യുപിഐ വഴി പണമടച്ചതാണ് കൊലയാളികളിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്. പിടിയിലായ മൂന്ന് പേരും പ്രഫഷനല്‍ കൊലയാളികളാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. വാഹനങ്ങള്‍ മോഷ്ടിച്ചതാണെന്നും കാറില്‍ വ്യാജ നമ്പര്‍ പ്ലേറ്റാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചത്. വടക്കന്‍ 24 പര്‍ഗാനാസിലെ മധ്യഗ്രാമിലുള്ള തന്റെ വീടിന് 200 മീറ്റര്‍ മാത്രം അകലെവച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിനു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മുന്‍വശത്തെ പാസഞ്ചര്‍ സീറ്റിലായിരുന്ന അദ്ദേഹത്തെ തൊട്ടടുത്ത് നിന്നാണ് അക്രമികള്‍ വെടിവച്ചത്. രഥിന്റെ വാഹനത്തെ കാര്‍ ഉപയോഗിച്ച് അക്രമികള്‍ തടഞ്ഞു. ബൈക്കിലെത്തിയ മറ്റൊരു സംഘം വെടിയുതിര്‍ത്തു. പിന്നീട് കാര്‍ ഉപേക്ഷിച്ച സംഘം മറ്റൊരു കാറിലും ബൈക്കിലുമായി രക്ഷപ്പെട്ടു.

Advertisement