തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കില്ലായെന്നും ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മമതാ ബാനര്‍ജി. ഗവര്‍ണറെ കണ്ട് രാജികത്ത് നല്‍കില്ലെന്നും മമത വ്യക്തമാക്കി. ഇതോടെ ബംഗാള്‍ രാഷ്ട്രീയം വരും ദിനങ്ങളില്‍ സംഘര്‍ഷഭരിതമാകുമെന്നു വ്യക്തമായി. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാണ് മമതയുടെ ആരോപണം.
‘ബിജെപി ജനവിധി കവര്‍ന്നെടുക്കുകയാണ്. ഞാന്‍ തോറ്റിട്ടില്ല. രാജ്ഭവനിലേക്ക് പോകില്ല. രാജി സമര്‍പ്പിക്കില്ല. പോളിങ് സ്റ്റേഷനില്‍ വച്ച് ഞാന്‍ ആക്രമിക്കപ്പെട്ടു. സ്ത്രീയെന്ന നിലയില്‍ എനിക്ക് നേരെ മോശം പെരുമാറ്റമുണ്ടായി. വയറ്റിലും മുതുകിലും ചവിട്ടി. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് എന്നെ പുറത്താക്കി. സിസിടിവി ഓഫ് ചെയ്തിരിക്കുകയായിരുന്നു” മമത ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തികെട്ട കളി കളിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. തന്റെ യഥാര്‍ഥ എതിരാളി ബിജെപിയല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മമത ആരോപിച്ചു. ബംഗാള്‍ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണു തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വാര്‍ത്താസമ്മേളനത്തില്‍ മമത വിമര്‍ശനം ഉന്നയിച്ചത്.
ബംഗാളില്‍ ആദ്യ ബി.ജെ.പി സര്‍ക്കാര്‍ ഈ മാസം ഒന്‍പതിന് അധികാരമേല്‍ക്കാനിരിക്കുകയാണ്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. സുവേന്ദു അധികാരിക്കാണ് സാധ്യതയേറെ.






























