മഥുര: 15 പേർ മരിച്ച ബോട്ട് അപകടത്തിൽ നിന്നും സ്ത്രീ രക്ഷപ്പെട്ടത് റീലിലൂടെ ലഭിച്ച അറിവ് ഉപയോഗിച്ച്. നീന്തൽ അറിയാതിരുന്നിട്ടും, വെള്ളത്തിൽ വീണപ്പോൾ പരിഭ്രാന്തയാകാതെ റീലിൽ കണ്ട നിർദ്ദേശങ്ങൾ പാലിച്ചതാണ് ഇവരുടെ ജീവൻ രക്ഷിച്ചത്. ഉത്തർപ്രദേശിലെ മഥുരയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നിന്നാണ് ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്.
ബോട്ട് മറിഞ്ഞതുമായി ബന്ധപ്പെട്ട തന്റെ അനുഭവം വിവരിക്കുന്ന വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. ബോട്ട് മറിഞ്ഞ് യാത്രക്കാരെല്ലാം വെള്ളത്തിലേക്ക് വീണപ്പോൾ, മുൻപ് കണ്ട ഒരു വീഡിയോയിലെ കാര്യങ്ങൾ അതേപടി പാലിച്ചതിലൂടെയാണ് രക്ഷപ്പെടാനായതെന്ന് ഇവർ പറയുന്നു. അപകടത്തിൽ പതറാതെ എങ്ങനെ വെള്ളത്തിൽ പൊങ്ങിക്കിടക്കാം എന്നതിനെക്കുറിച്ചുള്ള ലളിതമായ ചില കാര്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്.
‘ഇത്തരമൊരു അപകടം സംഭവിച്ചാൽ എന്തുചെയ്യണമെന്ന് പറയുന്ന ഒരു റീൽ വീഡിയോ മുൻപ് കണ്ടിരുന്നു. അതിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ അതേപടി പിന്തുടർന്നു, അതുകൊണ്ടാണ് എനിക്ക് മുങ്ങിപ്പോകാതെ പൊങ്ങിക്കിടക്കാൻ കഴിഞ്ഞത്,’ അവർ പറഞ്ഞു.
ശ്വാസം അടക്കിപിടിക്കുക, വായ കർശനമായി അടച്ചുപിടിക്കുക, ശരീരം നിവർത്തിക്കിടന്ന് കാലുകൾ മാത്രം ചലിപ്പിക്കുക തുടങ്ങിയ ലളിതമായ നിർദ്ദേശങ്ങളാണ് ഇവര്‍ പിന്തുടർന്നത്. അപകടത്തിനിടയിൽ ബോട്ടിൽ തലയിടിച്ച് പരിക്കേറ്റിട്ടും മനോധൈര്യം കൈവിട്ടിരുന്നില്ല. വായ തുറക്കാതിരുന്നതിനാൽ ശ്വാസകോശത്തിൽ വെള്ളം കയറാതിരുന്നതാണ് ഇവരുടെ ജീവൻ രക്ഷിച്ചത്.
ഏപ്രില്‍ 10 നാണ് പഞ്ചാബിൽ നിന്നുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് യമുനാനദിയിൽ മറിഞ്ഞത്. ലുധിയാന, മുക്ത്സർ എന്നിവിടങ്ങളിൽ നിന്നുള്ള 150-ഓളം വരുന്ന തീർത്ഥാടക സംഘത്തിൽപ്പെട്ടവരായിരുന്നു അപകടത്തിൽപ്പെട്ടവർ.
ഏകദേശം 40 യാത്രക്കാരുമായി പോയ ബോട്ട്, നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് നിയന്ത്രണം നഷ്ടമായി പോണ്ടൂൺ പാലത്തിൽ ഇടിച്ചാണ് മറിഞ്ഞത്.
Also Read:






























