മനുഷ്യനെ ആക്രമിച്ച് കൊലപ്പെടുത്തുന്ന വിദേശയിനം നായകളുടെ ഇറക്കുമതി, പ്രജനനം, വിൽപ്പന എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയില്‍‌ ചോദ്യവുമായി ഡല്‍ഹി ഹൈക്കോടതി

മനുഷ്യനെ ആക്രമിച്ച് കൊലപെടുത്തുന്ന വിദേശയിനം നായകളുടെ ഇറക്കുമതി, പ്രജനനം, വിൽപ്പന എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയില്‍‌ ചോദ്യവുമായി ഡല്‍ഹി ഹൈക്കോടതി. നിരോധനത്തിന്റെ യുക്തിയെന്തെന്ന് കേന്ദ്രത്തിനോട് കോടതി ചോദിച്ചു. 23 അപകടകാരികളായ നായകളുടെ ഇറക്കുമതി നിരോധിച്ചതിനെതിരായ ഹര്‍ജിയിലാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. നിരോധനം എന്തിനെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. 
പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി ഇരുപതോളമിനം നായകള്‍ക്കാണ് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഈ വിഭാഗത്തിൽ പെട്ട നായകൾക്ക് ലൈസൻസ് നൽകരുതെന്ന് തദ്ദേശ സ്ഥാപനങ്ങൾക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം കത്തയക്കുകയും ചെയ്തു. പിറ്റ്ബുള്‍ ടെറിയര്‍, ടോസ ഇനു, അമേരിക്കന്‍ സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ഫില ബ്രസീലീറോ, ഡോഗോ അര്‍ജന്റീനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോര്‍ബോല്‍, കങ്കല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, ടോര്‍ജനാക്, ജാപ്പനീസ് ടോസ, അകിത, മാസ്റ്റിഫ്, റോട്ട് വീലര്‍, റോഡേഷ്യന്‍ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്സ്, കനാരിയോ, അക്ബാഷ്, മോസ്‌കോ ഗാര്‍ഡ് തുടങ്ങിയ നായ്ക്കള്‍ക്കായിരുന്നു നിരോധനം.

Advertisement